വെയില്‍, കുര്‍ബാനി എന്നീ ചിത്രങ്ങളുടെ നിര്‍മാതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം; ഷെയ്ന്‍ നിഗത്തിന്റെ വിലക്ക് പിന്‍വലിച്ചു

വെയില്‍, കുര്‍ബാനി എന്നീ ചിത്രങ്ങളുടെ നിര്‍മാതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം; ഷെയ്ന്‍ നിഗത്തിന്റെ വിലക്ക് പിന്‍വലിച്ചു

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗത്തിന് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ച വിലക്ക് പിന്‍വലിച്ചു. ഷെയ്ന്‍ കാരണം ചിത്രീകരണം മുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ക്കു നഷ്ടപരിഹാരം നല്‍കാന്‍ കൊച്ചിയില്‍ നടന്ന അമ്മ എക്സിക്യുട്ടീവ് യോഗത്തില്‍ തീരുമാനമായിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയത്.

വെയില്‍, കുര്‍ബാനി എന്നീ ചിത്രങ്ങളുടെ നിര്‍മാതാക്കള്‍ക്കാണ് നഷ്ടപരിഹാരം നല്‍കുക. പണം ഇവര്‍ക്കു നേരിട്ടുനല്‍കാതെ നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കായിരിക്കും നല്‍കുക. എത്രയാണ് നഷ്ടപരിഹാരമായി നല്‍കുന്നതെന്നു തീരുമാനമായില്ലെങ്കിലും 16 ലക്ഷം വീതം നല്‍കുമെന്നാണ് വിവരം. നേരത്തേ നഷ്ടപരിഹാരമായി ഒരുകോടി രൂപയാണ് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, അത്രയും തുക നല്‍കാനാവില്ലെന്നാണ് എഎംഎംഎയുടെ നിലപാട്.

എന്നാല്‍, സിനിമയുടെ നല്ല ഭാവിയെക്കരുതി പ്രശ്നം പരിഹരിക്കണമെന്ന് സംഘടന ആഗ്രഹിക്കുന്നുണ്ട്. ആ നിലയ്ക്കാണ് നിര്‍മാതാക്കളുടെ അസോസിയേഷനു പണംനല്‍കാന്‍ തീരുമാനമായത്. ഷെയ്നിന്റെ പ്രതിഫലത്തില്‍നിന്ന് ഈ തുക നല്‍കാനാണു തീരുമാനിച്ചിരിക്കുന്നതെന്ന് എഎംഎംഎ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചു.

Exit mobile version