സ്വാര്‍ഥ ലാഭത്തിന് വേണ്ടി വെറുപ്പിനെ പുരട്ടുമ്പോള്‍, നാം ഓരോരുത്തരും വെറുപ്പിന് മീതെ ഉറക്കെ നമ്മുടെ വാക്കുകള്‍ വിളിച്ചു പറയണം; ഷെയ്ന്‍ നിഗം

കൊച്ചി: കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു കളമശ്ശേരിയില്‍ ഇന്നലെ ഉണ്ടായ സ്‌ഫോടനം. വിഷയത്തില്‍ ത സിനിമാ മേഖലയില്‍ നിന്ന് വന്ന അപൂര്‍വ്വം പ്രതികരണങ്ങളില്‍ ഒന്നായിരുന്നു നടന്‍ ഷെയ്ന്‍ നിഗത്തിന്റേത്. വിഷയത്തില്‍ ഷെയിനിന്റെ നിലപാടിന് വലിയ സ്വീകരണമാണ് ആരാധകലോകം നല്‍കിയത്.

ബഹുജനം സംഘടിക്കുന്ന പരിപാടികളില്‍ ഭാവിയില്‍ വരുത്തേണ്ട മുന്‍കരുതലുകളെക്കുറിച്ചൊക്കെയാണ് ഷെയ്ന്‍ അഭിപ്രായം വ്യക്തമാക്കിയത്. സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ഷെയ്‌നിന്റെ പോസ്റ്റിന് ലഭിച്ചത്. സ്വാര്‍ഥ ലാഭത്തിനുവേണ്ടി വെറുപ്പ് ഉപയോഗിക്കപ്പെടുമ്പോള്‍ പ്രതികരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചുരുക്കം വാക്കുകളില്‍ പറയുന്നു ഷെയ്ന്‍.

ഹലോ ഡിയര്‍ ഫ്രണ്ട്‌സ്, കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വിഷയത്തില്‍ ഒരുപാട് ആളുകള്‍ അഭിനന്ദനങ്ങളും ഐക്യദാര്‍ഢ്യവും നല്‍കുന്നുണ്ട്… സന്തോഷം തന്നെ. ഞാന്‍ എന്ന വ്യക്തിയുടെ പൗരബോധത്തിന് ഉപരി, സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന വര്‍ഗ്ഗ, മത, വര്‍ണ്ണ വിഭാഗീയതയ്ക്ക് സാക്ഷ്യം വഹിക്കുന്ന വ്യക്തി എന്ന നിലയ്ക്ക് എന്റെ വ്യക്തിപരമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും മാത്രം ആണ് അത്.

സന്തോഷവും സാഹോദര്യവും നന്മയും എന്നും നിലനില്‍ക്കേണ്ട ലോകത്ത് സ്വാര്‍ഥ ലാഭത്തിനുവേണ്ടി വാക്കുകളിലും പ്രവൃത്തികളിലും വെറുപ്പിനെ പുരട്ടുമ്പോള്‍… ഞാനല്ല.. നാം ഓരോരുത്തരും വെറുപ്പിന് മീതെ ഉറക്കെ നമ്മുടെ വാക്കുകള്‍ വിളിച്ചു പറയണം എന്ന് തന്നെ ആണ് ഞാന്‍ വിശ്വസിക്കുന്നത്… അത് എന്നും തുടര്‍ന്ന് കൊണ്ടിരിക്കും…., ഷെയ്ന്‍ കുറിച്ചു.

കഴിഞ്ഞ ദിവസം ഷെയ്ന്‍ പങ്കുവച്ച കുറിപ്പിങ്ങനെ,
സുഹൃത്തുക്കളേ, കൊച്ചി കളമശ്ശേരിയില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒരു അപകടമാണ് അരങ്ങേറിയത്. ദയവായി ഊഹങ്ങള്‍ പ്രചരിപ്പിക്കരുത്.ഒരു ചാനലുകളും രാഷ്ടീയ പ്രസ്ഥാനങ്ങളും വ്യക്തികളും മത്സരിക്കാനും വിജയിക്കാനുമുള്ള അവസരമാക്കരുത്. ഈ സംഭവത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ അധികാരികള്‍ കണ്ടെത്തട്ടെ, അതുവരെ നമ്മള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം.

വീഴ്ചകളില്‍ നിന്ന് നമ്മള്‍ തെറ്റുകള്‍ മനസ്സിലാക്കി അതിനുള്ള പരിഹാരങ്ങള്‍ കണ്ടെത്തണം. ഇനിയെങ്കിലും മുന്നോട്ട് നമുക്ക് തെറ്റുകള്‍ തിരുത്തി പോകേണ്ടതുണ്ട്. ആയതിനാല്‍ ഇത്തരത്തിലുള്ള ബഹുജനങ്ങള്‍ സംഘടിക്കുന്ന പരിപാടികള്‍ക്ക് ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉണ്ടായാല്‍ നന്നായിരിക്കും, ചില നിര്‍ദ്ദേശങ്ങളാണ് ചുവടെ…

1. പരിപാടിയില്‍ പങ്കെടുക്കുന്ന മുഴുവന്‍ അംഗങ്ങളുടെയും പേരും വിലാസവും രജിസ്ട്രറില്‍ രേഖപ്പെടുത്തി സൂക്ഷിക്കണം.
2. വ്യത്യസ്ത ഭാഗങ്ങളില്‍ സിസിടിവി നിര്‍ബന്ധമായും ഘടിപ്പിക്കണം.
3. സുരക്ഷാ മാനദണ്ഡത്തിന്റെ ഭാഗമായി ഗേറ്റ് മുതല്‍ സെക്യൂരിറ്റിയും മറ്റു സുരക്ഷാ പരിശോധനകളും ഏര്‍പ്പെടുത്തണം.
4. കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ ഒരു ഡോക്ടര്‍ , നഴ്‌സ്, ആംബുലന്‍സ് മറ്റു ജീവന്‍രക്ഷാ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തുക.
സന്തോഷവും, സാഹോദര്യവും നന്മയും നിറഞ്ഞ നാളെകള്‍ ഉണ്ടാവട്ടെ… ??

Exit mobile version