‘അന്നത്തെ ദിവസം രക്ഷിച്ചത് എന്റെ ജീവനാണ്, നന്ദിയുണ്ട് ഗിരീഷ്, ബൈജു അങ്കിള്‍, നിങ്ങളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ’; ഡോ കവിതാ വാര്യര്‍

കോഴിക്കോട്: രണ്ട് വര്‍ഷം മുമ്പ് ബംഗളൂരുവിലേക്കുള്ള ഒരു ബസ് യാത്രക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ രക്ഷകരായി എത്തിയിരുന്നത് ഗിരീഷും, ബൈജുവുമായിരുന്നു. തമിഴ്‌നാട് അവിനാശിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ ടിഡി ഗിരീഷിന്റേയും കണ്ടക്ടര്‍ ബൈജുവിന്റേയും മരണവാര്‍ത്ത കേട്ട് ഇപ്പോഴും വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് തൃശ്ശൂര്‍ സ്വദേശിനിയായ ഡോ കവിതാ വാര്യര്‍.

ഇരുവര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ച കവിത അന്ന് തന്റെ ജീവന്‍ രക്ഷിച്ചതിന് നന്ദിയും അറിയിച്ചു. 2018-ല്‍ എറണാകുളം-ബംഗളൂരു യാത്രക്കിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കവിതയെ ആശുപത്രിയില്‍ എത്തിച്ചത് ഗിരീഷും ബൈജുവും ചേര്‍ന്നാണ്. കവിതയുടെ ബന്ധുക്കള്‍ എത്തുന്നതുവരെ ഇരുവരും ആശുപത്രിയില്‍ കൂട്ടുനില്‍ക്കുകയും ചെയ്തു. സംഭവം പിന്നീട് വലിയ വാര്‍ത്തയായി. ഇതോടെ യാത്രക്കാരിയുടെ ജീവന്‍ രക്ഷിച്ചതിന് ഇവര്‍ക്ക് മികച്ച സേവനത്തിലുള്ള അംഗീകാരവും ലഭിച്ചു.

‘അവര്‍ നമ്മളെ വിട്ടുപോയതില്‍ എനിക്ക് വളരെയധികം ദു:ഖമുണ്ട്. എന്റെ ജീവിതത്തില്‍ നിര്‍ണായകമായ ഒരു ദിവസം അച്ഛന്റെ സ്ഥാനത്ത് നില്‍ക്കാന്‍ ഒരു വ്യക്തിയെ ലഭിച്ചതില്‍ ഞാന്‍ ദൈവത്തോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. അദ്ദേഹം അന്നത്തെ ദിവസം രക്ഷിച്ചത് എന്റെ ജീവനാണ്. നന്ദിയുണ്ട് ഗിരീഷ്, ബൈജു അങ്കിള്‍. നിങ്ങളെന്റെ ജീവന്‍ രക്ഷിച്ചു. നിങ്ങളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.’ എന്ന് കവിത തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

Exit mobile version