തിരൂരിൽ ഒമ്പത് വർഷത്തിനിടെ ഒരു വീട്ടിൽ നടന്നത് ആറ് പിഞ്ചു കുഞ്ഞുങ്ങളുടെ മരണം; ദുരൂഹത ആരോപിച്ച് നാട്ടുകാർ; കേസെടുത്ത് പോലീസ്

തിരൂർ: മലപ്പുറം തിരൂരിനടുത്ത് ഒമ്പത് വർഷത്തിനിടെ ഒരു വീട്ടിൽ ആറുകുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹത. തറമ്മൽ റഫീഖ്-സബ്ന ദമ്പതിമാരുടെ കുഞ്ഞുങ്ങളാണ് മരിച്ചത്. 93 ദിവസം പ്രായമുള്ള ആറാമത്തെ കുഞ്ഞും ചൊവ്വാഴ്ച രാവിലെ മരിച്ചതോടെയാണ് നാട്ടുകാർ സംശയം ഉന്നയിച്ചത്. കുഞ്ഞിന്റെ മൃതദേഹം മരണശേഷം രാവിലെ പത്തുമണിയോടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെ സംസ്‌കരിക്കുകയും ചെയ്തു. സംഭവത്തിൽ സംശയം തോന്നിയ അടുത്ത വീട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്.

പരാതിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. രക്ഷിതാക്കൾ ഉൾപ്പടെയുള്ള കുടുംബാംഗങ്ങളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കുട്ടികളുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

അതേസമയം, കുഞ്ഞുങ്ങളുടെ അപസ്മാരമാണ് മരണ കാരണമെന്നാണ് മാതാപിതാക്കളുടെ വിശദീകരണം. ഇതുവരെ കുട്ടികളുടെ മരണം സംബന്ധിച്ച് ആർക്കും സംശയം തോന്നിയിരുന്നില്ല. എന്നാൽ ചൊവ്വാഴ്ച കുട്ടി മരിച്ചതിന് തൊട്ടുപിന്നാലെ വളരെ വേഗത്തിൽ മൃതദേഹം സംസ്‌കരിക്കാൻ ശ്രമിച്ചതോടെ അയൽവീട്ടുകാർക്ക് സംശയം തോന്നുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.

കേസെടുത്ത് അന്വേഷണം നടത്തുകയാണെന്നും ഇന്നുതന്നെ മൃതദേഹം പുറത്തെടുത്ത് മൃതദേഹ പരിശോധന നടത്തി മരണകാരണം കണ്ടെത്തുമെന്ന് മലപ്പുറം എസ്പി യു അബ്ദുൾ കരീം മാധ്യമങ്ങളോട് പറഞ്ഞു.

2010-ൽ ആയിരുന്നു റഫീഖിന്റെയും സബ്നയുടെയും വിവാഹം. 2011 മുതൽ 2020 വരെ ഇവർക്ക് ആറുകുട്ടികൾ ജനിച്ചു. 3 പെൺകുട്ടികളും 3 ആൺകുട്ടികളുമായിരുന്നു. ഇവരിൽ അഞ്ചുകുട്ടികളും മരിച്ചത് ഒരു വയസ്സിന് താഴെ പ്രായമുള്ളപ്പോഴായിരുന്നു. നാലര വയസ്സിലാണ് ഒരു പെൺകുട്ടി മരിച്ചത്.

Exit mobile version