കരുണ സംഗീത നിശയുടെ രക്ഷാധികാരി അല്ല, വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത്; നിയമനടപടി സ്വീകരിക്കും; ബിജിപാലിന് കളക്ടർ എസ് സുഹാസിന്റെ കത്ത്

കൊച്ചി: പ്രളയാനന്തരം സംഘടിപ്പിക്കപ്പെട്ട കരുണ സംഗീത നിശയിൽ വിവാദം കത്തുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെ കരുണ എന്ന പേരിൽ സംഗീത നിശ നടത്തി ഉണ്ടാക്കിയ പണം സംഘാടകരായ കൊച്ചി മ്യൂസിക്കൽ ഫൗണ്ടേഷൻ കൈമാറിയില്ലെന്നാണ് ആരോപണം. മൂന്ന് മാസം കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത പ്രകാരം ദുരിതാശ്വാനിധിയിലേക്ക് പണം കൈമാറാത്തതിനെ ചൊല്ലി സോഷ്യൽമീഡിയയിലാണ് ആദ്യം വിവാദം ഉയർന്നത്. വിഷയം ചൂട് പിടിച്ചതോടെ ടിക്കറ്റ് വരുമാനമായ ആറര ലക്ഷം രൂപ കൈമാറിയെങ്കിലും വിവാദം കെട്ടടങ്ങിയിട്ടില്ല.

ഇതിനിടെ, വിവാദം ചൂട് പിടിച്ചതോടെ, താൻ കൊച്ചി മ്യൂസിക്കൽ ഫൗണ്ടേഷന്റെ രക്ഷാധികാരിയല്ലെന്ന് അറിയിച്ച് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് രംഗത്തെത്തി. അനുമതിയില്ലാതെ തന്റെ പേര് രക്ഷാധികാരിയെന്ന രീതിയിൽ ഉപയോഗിക്കരുതെന്ന് കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ ഭാരവാഹികളിലൊരാളായ ബിജിപാലിന് കളക്ടർ കത്ത് നൽകി. ഇനി ആവർത്തിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും എസ് സുഹാസ് മുന്നറിയിപ്പ് നൽകി.

അതേസമയം, രക്ഷാധികാരി എന്ന് നിലയിൽ കളക്ടറുടെ പേര് ഉയർന്നു കേട്ടത് സാങ്കേതിക പിഴവ് മാത്രമാണെന്നു ബിജിപാൽ വിശദീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താനല്ല സംഗീതനിശ നടത്തിയതെന്ന് കൊച്ചി മ്യൂസിക്കൽ ഫൗണ്ടേഷൻ അംഗമായ സംവിധായകൻ ആഷിക് അബുവും ഫേസ്ബുക്കിൽ കുറിച്ചു.

Exit mobile version