അനുരാധ പഡ്വാളിന്റെ മകളാണെന്ന് അവകാശപ്പെട്ട് മലയാളി യുവതി നൽകിയ ഹർജി സ്റ്റേ ചെയ്ത് സുപ്രീംകോടതി

ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് ഗായിക അനുരാധ പഡ്വാളിന്റെ മകളാണ് താനെന്ന് അവകാശപ്പെട്ട് യുവതി സമർപ്പിച്ച ഹർജി സുപ്രീം കോടതി സ്റ്റേ ചെയ്തു. കേസ് തിരുവനന്തപുരം കോടതിയിൽനിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അനുരാധ സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

ഇക്കാര്യം ചൂണ്ടിക്കാണിച്ച് സുപ്രീംകോടതി യുവതിക്ക് നോട്ടീസ് നൽകി. അനുരാധ പഡ്വാൾ തന്റെ അമ്മയാണെന്ന അവകാശവാദവുമായി തിരുവനന്തപുരത്ത് താമസിക്കുന്ന കർമ്മല മോഡെക്‌സ് ആണ് കോടതിയെ സമീപിച്ചത്. സംഗീത ജീവിതത്തിലെ തിരക്കുകൾ കാരണം വേണ്ട ശ്രദ്ധ നൽകാൻ സാധിക്കാതെ വന്നതോടെ കുഞ്ഞിനെ കുടുംബസുഹൃത്തായ വർക്കല സ്വദേശികളായ പൊന്നച്ചൻ-ആഗ്നസ് ദമ്പതികളെ ഏൽപ്പിച്ചുവെന്നാണ് യുവതിയുടെ അവകാശവാദം. തനിക്ക് മാതാവിന്റെ പരിചരണം നിഷേധിച്ചതിന് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് കാണിച്ചാണ് യുവതി കോടതിയെ സമീപിച്ചിരിക്കുന്നത്.

എന്നാൽ, തനിക്ക് അങ്ങനെയാരു മകളില്ലെന്നും ബാലിശമായ കാര്യങ്ങളോട് പ്രതികരിക്കാനില്ലെന്നും അനുരാധ അന്ന് വ്യക്തമാക്കിയിരുന്നു.

Exit mobile version