എൽഡിഎഫിന്റെ മനുഷ്യ ശൃംഖലയിൽ പങ്കെടുത്തതിന് മുസ്ലിം ലീഗ് നേതാവ് ബഷീറിനെ പുറത്താക്കി നേതൃത്വം

കോഴിക്കോട്: പൗരത്വനിയമ ഭേദഗതിക്കെതിരെ എൽഡിഎഫ് കാസർകോട് മുതൽ കളിയിക്കാവിള വരെ സംഘടിപ്പിച്ച മനുഷ്യ മഹാ ശൃംഖലയിൽ പങ്കെടുത്തതിന് മുസ്ലിം ലീഗ് പ്രാദേശിക നേതാവിനെ പാർട്ടി സസ്‌പെന്റ് ചെയ്തു. ബേപ്പൂർ മണ്ഡലം വൈസ് പ്രസിഡന്റ് കെഎം ബഷീറിനെയാണ് സസ്‌പെന്റ് ചെയ്തത്. റിപ്പബ്ലിക് ദിനത്തിൽ കോഴിക്കോട്ട് നടന്ന പരിപാടിയിലാണ് ബഷീർ കണ്ണിയായത്. യുഡിഎഫുമായി കൂടിയാലോചിക്കാതെ നടത്തുന്ന സമരങ്ങളിൽ പങ്കെടുക്കേണ്ടെന്നാണ് മുസ്ലിം ലീഗിന്റെ തീരുമാനം. അത് ലംഘിച്ചതിനാണ് ബഷീറിനെ പുറത്താക്കിയതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.

പാർട്ടി പ്രവർത്തകർ മനുഷ്യ ശൃംഖലയിൽ പങ്കെടുത്തതിനെ സംബന്ധിച്ച് ലീഗിൽ അഭിപ്രായ ഭിന്നത നിലനിൽക്കെയാണ് ബഷീറിനെതിരായ നടപടി. യുഡിഎഫ് തീരുമാനം ലംഘിച്ച് ആരെങ്കിലും പരിപാടിയിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞിരുന്നു.

എന്നാൽ പങ്കെടുക്കേണ്ടെന്ന് ലീഗ് പ്രവർത്തകരോട് പറഞ്ഞിട്ടില്ലെന്നും അതുകൊണ്ട് എൽഡിഎഫ് പരിപാടിയിൽ പങ്കെടുത്തതിൽ തെറ്റില്ലെന്നുമായിരുന്നു പ്രതിപക്ഷ ഉപനേതാവ് എംകെ മുനീറിന്റെ നിലപാട്. പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളിൽ പാർട്ടി ഭേദമന്യേ എല്ലാവരും പങ്കാളികളാകുന്നുണ്ട്. അതുകൊണ്ട് ഇത് വിവാദമാക്കേണ്ടതില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞിരുന്നു.

അതേസമയം, പാർട്ടിയുടെ നടപടി ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നും സുന്നി നേതാക്കളും മുജാഹിദ് നേതൃത്വവും അണി നിരന്ന മനുഷ്യ ശൃംഖലയിൽ താൻ പങ്കെടുത്തതിൽ തെറ്റില്ലെന്നാണ് ബഷീറിന്റെ വാദം. ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version