കരിപ്പൂർ വഴി കടത്തി കൊണ്ടു വന്ന സ്വർണ്ണം മറ്റൊരു സംഘം കൊള്ളയടിച്ചു; തട്ടിയെടുത്തത് കാർ അടിച്ചു തകർത്ത്

കണ്ണൂർ: കരിപ്പൂർ വഴി സ്വർണ്ണം കടത്തിക്കൊണ്ടുവന്ന സംഘത്തിനെ ആക്രമിച്ച് മറ്റൊരു സംഘം സ്വർണ്ണം തട്ടിയെടുത്തെന്ന് പോലീസിൽ പരാതി. കൊണ്ടോട്ടിക്കടുത്തു വച്ചാണ് ആറംഗസംഘം 900 ഗ്രാം സ്വർണ്ണം ആക്രമണം അഴിച്ചുവിട്ട് കൊള്ളയടിച്ചത്. ഒമാൻ എയർ വിമാനത്തിൽ പുലർച്ചെ 3.20 ന് എത്തിയ കോഴിക്കോട് അത്തോളി സ്വദേശിയാണ് 900 ഗ്രാം സ്വർണ്ണവുമായി കരിപ്പൂരിൽ ഇറങ്ങിയത്. വിമാനത്താവളത്തിനു പുറത്തു കാത്തുനിന്ന സ്വർണ്ണക്കടത്തു സംഘത്തിനു സ്വർണ്ണം കൈമാറുകയായിരുന്നു.

കാരിയറായി എത്തിയ കോഴിക്കോട് സ്വദേശിയെ കൊണ്ടോട്ടി ബസ് സ്റ്റാൻഡിൽ ഇറക്കിയ ശേഷം യാത്ര തുടരുമ്പോഴാണു മറ്റൊരു കാർ പിന്തുടർന്നെത്തിയത്. വാഹനം കുറുകെയിട്ട് തടഞ്ഞ ആറംഗ സംഘം ഇരുവരെയും ആക്രമിക്കുകയായിരുന്നു. കാറിന്റെ ചില്ല് അടിച്ചു തകർത്തു.

സ്വർണ്ണ കടത്ത് സംഘത്തിൽ ഉൾപ്പെട്ടവരെ മർദിച്ചവശരാക്കി കാറുമായി കടന്നു. 30 ലക്ഷത്തിന്റെ സ്വർണ്ണം കവർന്ന കാർ പെട്രോൾ പമ്പിനു സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മറ്റു മാർഗമില്ലാതായപ്പോഴാണു സ്വർണ്ണക്കടത്തുകാർ പോലീസിനെ സമീപിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version