ഹരീഷ് വാസുദേവനെയൊക്കെ പാകിസ്താനിലേക്ക് അയക്കണമെന്ന് ടിപി സെൻകുമാർ; വിസ കിട്ടി ബോധിച്ചു, ടിക്കറ്റ് കൂടി ഉടനേ കിട്ടുമോ സാറേ എന്ന് തിരിച്ചടിച്ച് അഭിഭാഷകൻ; ഇത് ബിജെപിയുടെ പദ്മ അവാർഡെന്നും പരിഹാസം

തൃശ്ശൂർ: പൗരത്വ നിയമ ഭേദഗതിക്ക്എതിരെ പ്രതിഷേധിച്ചതിന് താൻ ഉൾപ്പടെയുള്ളവരെ പാകിസ്താനിലേക്ക് അയക്കണമെന്ന് വിദ്വേഷ പ്രസംഗം നടത്തിയ മുൻ ഡിജിപി ടിപി സെൻകുമാറിന്റെ വായടപ്പിച്ച് ഹരീഷ് വാസുദേവൻ രംഗത്ത്. പാകിസ്താനിലേക്ക് അയക്കുമെന്ന സെൻകുമാറിന്റെ ഭീഷണിക്ക് മറിപടിയായി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പരിഹാസവുമായി ഹരീഷ് രംഗത്തെത്തിത്.

പാകിസ്താനിലേക്ക് പോകാനുള്ള വിസ കിട്ടി ബോധിച്ചു. ടിക്കറ്റ് കൂടി ഉടനേ കിട്ടുമായിരിക്കും അല്ലേ സാറേ? എൻഡിഎ സർക്കാർ എനിക്ക് തന്ന പദ്മ അവാർഡായി ഞാനിത് സ്വീകരിക്കുന്നുവെന്നാണ് ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചത്.

ഇതിനു പിന്നാലെ, പുതിയ തന്റെ പടത്തിനോടൊപ്പം ദൂരെ ദൂരെ പാകിസ്താൻ… എന്ന ക്യാപ്ഷനും ചേർത്ത് മറ്റൊരു കുറിപ്പും ഹരീഷ് വാസുദേവൻ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്ന അഭിഭാഷകരെ പാകിസ്താനിലേക്ക് വിടണം. ഹരീഷ് വാസുദേവനൊക്കെ അങ്ങനെ വിടേണ്ടവരാണ് എന്നായിരുന്നു ടിപി സെൻകുമാർ പാലക്കാട് പ്രസംഗിച്ചത്. ചാനൽ ചർച്ചകളിലും സമൂഹമാധ്യമങ്ങളിലുമെല്ലാം ഹരീഷ് വാസുദേവൻ പൗരത്വ ഭേദഗതിക്ക് എതിരെ രംഗത്തെത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ബിജെപി പക്ഷം പിടിച്ച ഗവർണറെ പോലും ഹരീഷ് ചർച്ചയ്ക്ക് വെല്ലുവിളിച്ചിരുന്നു. ഈ അവസരത്തിലാണ് സെൻകുമാറിന്റെ പ്രകോപന പ്രസംഗവുമായി രംഗത്തെത്തിയത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു. മതന്യൂനപക്ഷങ്ങളുടെ വോട്ട് എൽഡിഎഫിനോ യുഡിഎഫിനോ എന്ന മത്സരമാണ് നടക്കുന്നതെന്നും സെൻകുമാർ വിദ്വേഷ പ്രസംഗത്തിനിടെ കൂട്ടിചേർത്തു.

Exit mobile version