കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ്; വിചാരണ തീയതി കോടതി ഇന്ന് തീരുമാനിക്കും

ദിലീപിനെതിരെ ഗുഢാലോചനക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന്റെ സാക്ഷി വിസ്താരത്തിനുളള തീയതി
കോടതി ഇന്ന് തീരുമാനിക്കും. കഴിഞ്ഞ ദിവസം ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് മേല്‍ കോടതി കുറ്റം ചുമത്തിയിരുന്നു. വിചാര തീയതി തീരുമാനിച്ചതിന് ശേഷം കോടതി ഇന്ന് പ്രതികള്‍ക്ക് സമന്‍സ് അയക്കും.

അമ്പതിലേറെ സാക്ഷികളാണ് ആദ്യ സാക്ഷിപട്ടികയില്‍ ഉള്ളത്. മൊത്തം മുന്നൂറിലേറെ സാക്ഷികളാണ് ഈ കേസിലുള്ളത്. നടി മഞ്ജു വാര്യര്‍ കേസില്‍ പതിനൊന്നാം സാക്ഷിയാണ്. അതുകൊണ്ട് തന്നെ ആദ്യഘട്ടത്തില്‍ തന്നെ മഞ്ജു വാര്യരെ വിസ്തരിക്കാന്‍ സാധ്യതയുണ്ട്.

കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി അടക്കമുള്ളവര്‍ക്കെതിരെ ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടു പോകല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ദിലീപിനെതിരെ ഗുഢാലോചനക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. നേരത്തേ കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് കാണിച്ച് നടന്‍ ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി തള്ളിയിരുന്നു. കേസില്‍ ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യമല്ലെന്നുമാണ് പ്രത്യേക കോടതി ജഡ്ജി ഹണി വര്‍ഗീസ് വ്യക്തമാക്കിയത്. അതേസമയം വിചാരണ സ്റ്റേ ചെയ്യണമെന്നും കുറ്റപത്രത്തില്‍ നിന്ന് തന്റെ പേര് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് ഉടന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നാണ് വിവരം.

Exit mobile version