കൊട്ടാരക്കര: ജയകുമാറിന്റെ ഈ ഒറ്റമുറി ഹോട്ടൽ കുഞ്ഞുഹോട്ടലാണ് ആർക്കും തോന്നാറില്ല, കാരണം അത്രയേറെ വിശാലമാണ് ഈ ഹോട്ടലിന്റെ ആശയം. അത് മനസിലാക്കാൻ, ദേശീയപാതയരികിൽ പുലമൺ പാലത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഈ ഹോട്ടലിന്റെ മുന്നിലെ ബോർഡിലേക്ക് നോക്കാം, അവിടെ കുറിച്ചിരിക്കുന്നത് ‘ഇവിടെ വൃദ്ധർക്കും യാചകർക്കും ഭക്ഷണം സൗജന്യം’- എന്നാണ്. ജയകുമാർ സമ്പന്നനല്ല. ചെറിയൊരു മുറിയിലാണ് ഹോട്ടൽ പ്രവർത്തിച്ച് വരുന്നതും. പക്ഷേ, ഒട്ടേറെ നിരാലംബർ സൗജന്യമായി ഇവിടെനിന്ന് ആഹാരം കഴിക്കുന്നുണ്ട്, അതാണ് ഈ ഹോട്ടലിന്റെ അവസാനമില്ലാത്ത നന്മ.
സമീപത്ത് 3 വർഷമായി തട്ടുകട നടത്തുന്ന ബി ജയകുമാർ ഒരു മാസം മുൻപാണ് ഹോട്ടൽ സ്ഥാപിച്ചത്. ഭാര്യ ശ്രീദേവിയും അടുത്ത ബന്ധുവുമാണു ഹോട്ടലിലെ ജീവനക്കാർ. ഈ ഹോട്ടലിൽ 50 രൂപയ്ക്ക് ഊണ് നൽകും. 20 രൂപ കൂടി നൽകിയാൽ വറുത്ത മീൻ സഹിതം ഊണ് കഴിക്കാം. വൃദ്ധർക്കും യാചകർക്കും സൗജന്യമായി തന്നെ ഈ ഊണ് വിളമ്പും.
സമീപത്തെ തട്ടുകട വൈകുന്നേരങ്ങളിലും രാത്രിയിലും പ്രവർത്തിക്കുന്നുണ്ട്. ഇവിടെയും യാചകർക്കു സൗജന്യ ഭക്ഷണം നൽകി വരുന്നുണ്ട്. തനിക്ക് മുതിർന്നവരോടുള്ള ആദരവും സ്‌നേഹവുമാണ് ഈ സത്പ്രവർത്തിക്ക് പ്രേരിപ്പിച്ചതെന്ന് ജയകുമാർ പറയുന്നു. വലിയ ലാഭത്തേക്കാളും സന്തോഷം പകരുന്നതു സൗജന്യമായി ഭക്ഷണം നൽകുമ്പോഴാണെന്നു ജയകുമാറിന്റെ വാക്കുകൾ. നഷ്ടങ്ങളില്ലാതെ ജീവിച്ചു പോകണം. അതിന് കഴിയുന്നുണ്ട്. ഉച്ചയ്ക്ക് 12 മുതൽ 2.30 വരെയാണു ഹോട്ടൽ പ്രവർത്തിക്കുന്നത്. തട്ടുകട രാത്രി 11.30 വരെയും.