ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ ബൈക്ക് മറിഞ്ഞ് റോഡിൽ കിടന്നത് മണിക്കൂറുകൾ; ഒടുവിൽ രക്തം വാർന്ന് ദാരുണമരണം

തിരുവനന്തപുരം: അർധരാത്രിയിൽ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങിയ സിവിൽ പോലീസ് ഓഫീസർ ബൈക്ക് മറിഞ്ഞ് അപകടത്തിൽപെട്ട് ആരുടേയും ശ്രദ്ധപതിയാതെ കിടന്നത് മണിക്കൂറുകൾ. ഒടുവിൽ രാവിലെയോടെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്തം വാർന്ന് മരണം സംഭവിച്ചു. വിതുര ജനമൈത്രി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ പറണ്ടോട് കീഴ്പാലൂർ കോളനിയിൽ എസ് സന്തോഷ് കുമാറാണ്(40) മരിച്ചത്. രാവിലെ റബ്ബർ ടാപ്പിങ്ങിനു പോയ തൊഴിലാളികളാണ് അർധരാത്രിയിൽ അപകടത്തിൽപ്പെട്ട സന്തോഷ് കുമാറിനെ കണ്ടെത്തിയത്.

ആശുപത്രിയിലെത്തിക്കുമ്പോഴും ജീവനുണ്ടായിരുന്നുവെങ്കിലും വൈകാതെ മരിക്കുകയായിരുന്നു. രക്തം വാർന്നാണ് മരിച്ചത്. ഒരു മണിക്ക് പോലീസ് സ്റ്റേഷനിലെ ഡ്യൂട്ടി കഴിഞ്ഞ് പത്തുകിലോമീറ്റർ അകലെയുള്ള വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് നാലു കിലോമീറ്റർ പിന്നിട്ടപ്പോൾ അപകടം സംഭവിച്ചത്. ദർപ്പ പാലത്തിനു സമീപം കൊടും വളവിൽ ബൈക്ക് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നുവെന്നാണു പോലീസ് നിഗമനം.

നാട്ടുകാർ അറിയിച്ചതനുസരിച്ച് ഉടൻ പോലീസ് എത്തി വിതുര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു. ഡ്യൂട്ടിക്കു ശേഷം രാവിലെ മാത്രമേ വീട്ടിലെത്തൂവെന്ന് അറിയിച്ചിരുന്നതിനാൽ വീട്ടുകാരും രാത്രി അന്വേഷിച്ചിരുന്നില്ല. പക്ഷേ സന്തോഷ് രാത്രി തന്നെ പുറപ്പെടുകയും അപകടത്തിൽപ്പെടുകയുമായിരുന്നു. ശ്രീജയാണ് ഭാര്യ. മക്കൾ ദേവിക, ഭൂമിക, ശ്രീക്കുട്ടൻ. മൃതദേഹം വിതുര പോലീസ് സ്റ്റേഷനിൽ പൊതുദർശനത്തിനു വച്ച ശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

Exit mobile version