കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ്; തന്നെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ദിലീപ്

നിലവില്‍ ഈ കേസിലെ എട്ടാം പ്രതിയാണ് ദിലീപ്

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് തന്റെ ഒഴിവാക്കണമെന്ന ആവശ്യവുമായി ദിലീപ് കോടതിയെ സമീപിച്ചു. കൊച്ചിയിലെ വിചാരണ കോടതിയിലാണ് ദിലീപ് ഇതുസംബന്ധിച്ച ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ഹര്‍ജിയിലെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട പരാമര്‍ശം ഹര്‍ജിയില്‍ ഉള്ളതിനാലാണ് വിശദാംശങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. നിലവില്‍ ഈ കേസിലെ എട്ടാം പ്രതിയാണ് ദിലീപ്.

അതേസമയം ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമുള്ള പ്രതിഭാഗത്തിന്റെ വാദം ഇന്ന് കോടതിയില്‍ നടന്നിരുന്നു. എന്നാല്‍ ദിലീപ് ഇന്ന് കോടതിയില്‍ ഹാജരായിരുന്നില്ല. അടച്ചിട്ട മുറിയിലാണ് കോടതി വാദം കേള്‍ക്കുന്നത്.

നിലവില്‍ ഈ കേസില്‍ പത്ത് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജേഷ്, സലിം, പ്രദീപ്, ചാര്‍ളി തോമസ്, നടന്‍ ദിലീപ്, സനല്‍കുമാര്‍ , വിഷ്ണു എന്നിവരാണ് പ്രതികള്‍. പതിനൊന്നും പന്ത്രണ്ടും പ്രതികളായിരുന്ന അഭിഭാഷകരായ പ്രതിഷ് ചാക്കോ, രാജു ജോസഫ് എന്നിവരെ ഹൈക്കോടതി നേരത്തെ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

Exit mobile version