തന്റെ പേര് പറയാനാണ് തീരുമാനമെങ്കിൽ അങ്ങാടിയിൽ ഇറങ്ങി നടക്കില്ല; കാമുകൻ റിനാസ് അനുപ്രിയയുടെ സഹോദരനെയും ഭീഷണിപ്പെടുത്തി

കോഴിക്കോട്: കാമുകന്റെ മാനസികമായ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മുക്കത്തെ ദളിത് പെൺകുട്ടി അനുപ്രിയയുടെ സഹോദരനേയും ഭീഷണിപ്പെടുത്തിയെന്ന് പരാതി. അനുപ്രിയയുടെ കാമുകനായ റിനാസാണ് സഹോദരനെ ഭീഷണിപ്പെടുത്തിയത്. പെൺകുട്ടി മരിച്ച ദിവസം കാമുകൻ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി സഹോദരൻ പറഞ്ഞു. സംഭവത്തിൽ തന്റെ പേര് വലിച്ചിഴയ്ക്കരുതെന്ന് റിനാസ് ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടെന്നും പോലീസിനോട് തന്റെ പേര് പറയാനാണ് തീരുമാനമെങ്കിൽ അങ്ങാടിയിൽ ഇറങ്ങില്ലെന്നു റിനാസ് ഭീഷണിപ്പെടുത്തിയതായും സഹോദരൻ പറഞ്ഞു.

മരിക്കും മുമ്പ് കാമുകന്റെ ബന്ധുക്കൾ ഭീഷണിപ്പെടുത്തിയതായി അനുപ്രിയ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായും പോലീസിനു മൊഴി ലഭിച്ചിട്ടുണ്ട്. കാമുകൻ റിനാസുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് റിനാസിന്റെ മാതാവും സഹോദരിയും ഉൾപ്പടെയുള്ള ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കാമുകൻ റിനാസിനെ അറസ്റ്റ് ചെയ്തു. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്

സ്‌കൂൾ യൂണിഫോമിലാണ് പെൺകുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അനുപ്രിയയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നു കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. കേസ് പിൻവലിക്കണമെന്ന് സമ്മർദമുണ്ടെന്നും ബന്ധുക്കൾ വ്യക്തമാക്കി. ഇതരമതസ്ഥനായ യുവാവുമായി പ്രണയമുള്ള കാര്യം ഏറെ വൈകിയാണ് ബന്ധുക്കൾ അറിഞ്ഞത്. അപ്പോഴേക്കും ഏറെ വൈകിയിരുന്നു. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മിടുക്കിയായിരുന്ന അനുപ്രിയയുടെ മരണം നാടിനും ഞെട്ടലായിരിക്കുകയാണ്.

Exit mobile version