ആരെ കബളിപ്പിക്കാനാണ് ഈ മണ്ടത്തരം? പാർലമെന്റ് പാസാക്കിയ നിയമം അനുസരിക്കാൻ പറ്റില്ലെങ്കിൽ ഭരണമൊഴിഞ്ഞ് പുറത്തു പോകുന്നതല്ലേ നല്ലത്? സംസ്ഥാനത്തെ വിമർശിച്ച് വി മുരളീധരൻ

തിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളെ വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. പാർലമന്റ് പാസാക്കിയ നിയമം കേരളത്തിൽ നടപ്പാക്കാൻ സാധിക്കില്ലെന്ന് പറയുന്നത് മണ്ടത്തരമാണെന്ന് അദ്ദേഹം വിമർശിച്ചു. കേരളത്തിൽ പൗരത്വ ബിൽ നടപ്പാക്കില്ലെന്ന് ജനങ്ങളുടെ കൈയ്യടിക്ക് വേണ്ടി മുഖ്യമന്ത്രി പ്രസംഗിക്കുന്നത് കണ്ടിരുന്നെന്നും പാർലമെന്റ് പാസാക്കിയ നിയമം അനുസരിക്കാൻ പറ്റില്ലെങ്കിൽ ഭരണമൊഴിഞ്ഞ് പുറത്തു പോകുന്നതല്ലേ നല്ലതെന്നും ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിൽ വി മുരളീധരൻ ചോദിക്കുന്നു. ആരെ കബളിപ്പിക്കാനാണ് പിണറായി ഈ മണ്ടത്തരങ്ങൾ വലിയ കേമമായി അവതരിപ്പിക്കുന്നതെന്നും മുമ്പ് സിപിഎം തന്നെയാണ് പാർട്ടി കോൺഗ്രസിൽ അയൽ രാജ്യങ്ങളിൽ നിന്നും കുടിയേറിയ ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൊരത്വം നൽകാനായി ശബ്ദമുയർത്തിയതെന്നും വി മുരളീധരൻ ആരോപിക്കുന്നു.

വി മുരളീധരന്റെ ഫേസ്ബുക്ക് കുറിപ്പ്:

ഇന്ത്യൻ പൗരത്വം മതാടിസ്ഥാനത്തിലാക്കി മാറ്റുകയാണ് ഭേദഗതി ബില്ലിലൂടെ കേന്ദ്ര സർക്കാർ ചെയ്തതെന്നാണ് സിപിഎം പിബി അംഗം പ്രകാശ് കാരാട്ടിന്റെ കണ്ടുപിടിത്തം. ബംഗ്ലാദേശി അഭയാർത്ഥികളെ ഇന്ത്യൻ പൗരൻമാരാക്കാൻ ദേശീയ പൗരത്വ നിയമത്തിൽ ഭേദഗതി വേണമെന്ന് 2012ൽ കോഴിക്കോട് നടന്ന ഇരുപതാം പാർട്ടി കോൺഗ്രസ് ആവശ്യപ്പെട്ട കാര്യം മറന്നാണോ കാരാട്ടും സിപിഎമ്മും ഇപ്പോൾ ജനാധിപത്യം മരിച്ചെന്ന് നിലവിളിക്കുന്നത്? 2003 ൽ പാർലമെന്റിൽ ഇതേ വിഷയത്തിൽ നടന്ന ചർച്ചകളെപ്പറ്റിയും അന്ന് നിങ്ങളാവശ്യപ്പെട്ടതെന്തെന്നും ചരിത്രത്തെക്കൂട്ടുപിടിച്ച് സ്ഥിരം പ്രസംഗിക്കുന്ന നിങ്ങൾ സൗകര്യപൂർവ്വം മറന്നതാണോ?

2012 മെയ് 22ന് സിപിഎം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടാണ് ബംഗ്ളാദേശ് അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകാൻ പൗരത്വ നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപെട്ട് പ്രധാനമന്ത്രി മൻമോഹൻ സിംഗിന് കത്തെഴുതിയത്.NDA സർക്കാർ 2003 ൽ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിനെ പറ്റി, അന്ന് പ്രതിപക്ഷ നേതാവായിരുന്ന മൻമോഹൻ സിംഗ് രാജ്യസഭയിൽ പറഞ്ഞ വാക്കുകൾ ഉദ്ധരിച്ചായിരുന്നു കാരാട്ടിന്റെ ആ കത്തെന്നുള്ളത് ഞാൻ നന്നായി ഓർക്കുന്നുണ്ട്. ബംഗ്ളാദേശിൽ വേട്ടയാടൽ സഹിക്കാനാകാതെ ഇന്ത്യയിൽ അഭയം തേടിയെത്തിയ മത ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതിൽ വിശാല മനസ്സോടെയുള്ള സമീപനം സ്വീകരിക്കേണ്ടത് ധാർമിക കടമയാണെന്ന മൻമോഹൻ സിംഗിന്റെ പ്രസ്താവന കത്തിൽ കാരാട്ട്ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മൻമോഹൻ സിംഗിന്റെ പ്രസ്താവനയെ അന്ന് ഉപപ്രധാനമന്ത്രി ആയിരുന്ന എൽ കെ അദ്വാനി പിന്തുണച്ച കാര്യവും കാരാട്ട് കത്തിൽ പറഞ്ഞിട്ടുണ്ട്. സഭയിൽ സമവായമുണ്ടാക്കി ബംഗ്ളാദേശിൽ നിന്നുള്ള ന്യൂനപക്ഷ മതവിഭാഗക്കാരായ അഭയാർത്ഥികൾക്ക് പൗരത്വം നൽകാൻ വാദിച്ച സിപിഎം ഇന്ന് നിലപാടിൽ മലക്കം മറിഞ്ഞത് ആരെ പ്രീണിപ്പിക്കാനാണ്?

( തെളിവ് എവിടെയെന്ന് ബഹളം കൂട്ടേണ്ട: സിപിഎം പ്രസിദ്ധീകരണമായ പീപ്പിൾസ് ഡെമോക്രസിയുടെ 2012 ജൂൺ 3 പതിപ്പിൽ പ്രസിദ്ധീകരിച്ച കാരാട്ടിന്റെ കത്തിന്റെ ഉള്ളടക്കം നോക്കുക
https://archives.peoplesdemocracy.in/…/0603…/06032012_7.html )

മുഖ്യമന്ത്രി പിണറായി വിജയനാണെങ്കിൽ ഏത് വിഷയത്തിൽ പ്രതികരിച്ചാലും അതിൽ സംഘപരിവാർ അജണ്ട എന്ന വരി കൂട്ടിച്ചേർക്കാതെ ഒരു സമാധാനമില്ലെന്നാണ് ഇന്നലത്തെ പ്രസ്താവന കണ്ടപ്പോൾ തോന്നിയത്. സമൂഹത്തെ വർഗീയമായി വിഭജിക്കാനും മതാടിസ്ഥാനത്തിലുള്ള രാജ്യം കെട്ടിപ്പടുക്കാനുമുള്ള സംഘപരിവാർ താൽപര്യമാണത്രേ പൗരത്വ ഭേദഗതിബില്ലിന് അടിസ്ഥാനം. ജനങ്ങളെ ജാതി, മത അടിസ്ഥാനത്തിൽ തരംതിരിച്ച് വോട്ടുപിടിച്ചു വാഴുന്ന ഇടതുപക്ഷമാണ് ഇതൊക്കെ പറയുന്നതെന്നതാണ് ഏറ്റവും വലിയ തമാശ. കേരളത്തിൽ പൗരത്വ ബിൽ നടപ്പാക്കില്ലെന്ന് ഗാലറിയുടെ കയ്യടിക്കു വേണ്ടി ഇന്ന് പ്രസംഗിച്ചത് കണ്ടിരുന്നു. പാർലമെൻറ് പാസാക്കിയ നിയമം അനുസരിക്കാൻ പറ്റില്ലെങ്കിൽ ഭരണമൊഴിഞ്ഞ് പുറത്തു പോകുന്നതല്ലേ നല്ലത്?ആരെ കബളിപ്പിക്കാനാണ് പിണറായി ഈ മണ്ടത്തരങ്ങൾ വലിയ കേമമായി അവതരിപ്പിക്കുന്നത്? എൻഡിഎ സർക്കാർ ഭരിക്കുമ്പോൾ, പാർലമെന്റ് പാസാക്കുന്ന നിയമം സംഘ പരിവാർ അജണ്ട, സിപിഎം ഭരിക്കുന്ന സംസ്ഥാനത്ത് , ശബരിമലയിൽ ഇരുട്ടിന്റെ മറപറ്റി സ്ത്രീകളെ കയറ്റിയതടക്കം, അവർ ചെയ്യുന്നതെല്ലാം ജനാധിപത്യപരം.

Exit mobile version