ഗുരുതരാവസ്ഥയിലുള്ള കുഞ്ഞുമായി ഐസിയു ആംബുലൻസ് കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടു; വഴിയൊരുക്കാൻ അഭ്യർത്ഥന; ചികിത്സയ്ക്ക് അടിയന്തരമായി പണം അനുവദിച്ച് കെകെ ഷൈലജ

കോഴിക്കോട്: ഗുരുതര രോഗം ബാധിച്ച കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ള്ള കോഴിക്കോടുനിന്ന് കൊച്ചിയിലെത്തിക്കാൻ ശ്രമം. കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്ന് കൊച്ചി അമൃത ആശുപത്രിയിലേക്ക് ആംബുലൻസ് പുറപ്പെട്ടു. കുട്ടിയെ അതിവേഗം കൊച്ചിയിലെത്തിക്കാനാണ് നീക്കം. കടന്നുപോകുന്ന വഴിയിലെ യാത്രക്കാർ ആംബുലൻസിനായി വഴിയൊരുക്കണമെന്ന് പോലീസും അധികൃതരും അഭ്യർത്ഥിച്ചു. തൊണ്ടയാട്, രാമനാട്ടുകര, തേഞ്ഞിപ്പലം, എടപ്പാൾ, തൃശ്ശൂർ, ചാലക്കുടി, അങ്കമാലി വഴിയാവും ആംബുലൻസ് കടന്നുപോവുക. പിവിഎസ് ആശുപത്രിയുടെ KL 11 R 1629 മൊബൈൽ ഐസിയു സൗകര്യമുള്ള ആംബുലൻസിലാണ് കുട്ടിയെ കൊണ്ടുപോകുന്നത്. ഗുരുതര രോഗമായ സൈലോതൊറാക്‌സ് (ഇവ്യഹീവേീൃമഃ) ബാധിച്ച 36 ദിവസം പ്രായമായ പാലക്കാട് പുതുപരിയാരം സ്വദേശി സ്വനൂപിന്റെയും ഷംസിയുടെയും കുഞ്ഞിനാണ് കൊച്ചി അമൃതയിൽ ശസ്ത്രക്രിയ.

അതേസമയം, കുഞ്ഞിന്റെ അടിയന്തര ശസ്ത്രക്രിയയ്ക്കായി 3.2 ലക്ഷം രൂപ സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയർ പദ്ധതിയിലൂടെ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ഷൈലജ അറിയിച്ചു. ശസ്ത്രക്രിയ നടത്താനായി കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും കൊച്ചി അമൃത ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. എത്രയും വേഗം ശസ്ത്രക്രിയ നടത്താനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ശ്വാസകോശത്തിൽ ഫ്‌ളൂയിഡ് നിറഞ്ഞ് ശ്വാസതടസമുണ്ടാകുന്ന ഗുരുതര രോഗാവസ്ഥയാണ് സൈലോതൊറാക്‌സ്. ഓരോ ദിവസം കഴിയുന്തോറും കുട്ടിയുടെ ആരോഗ്യനില വഷളായി കൊണ്ടിരിക്കുകയാണെന്നും ശോഷിച്ചു വരുന്ന ആ കുഞ്ഞിനെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്താനായി നാടൊന്നാകെ കൈകോർക്കണമെന്ന അഭ്യർത്ഥന ഉണ്ടായിരുന്നു. അതേസമയം, സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുള്ള ഈ കുട്ടിയുടെ അവസ്ഥ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ആരോഗ്യ വകുപ്പ് മന്ത്രി പ്രശ്‌നത്തിൽ ഇടപെട്ടത്. എത്രയും വേഗം ഈ കുട്ടി ജീവിതത്തിലേക്ക് തിരിച്ച് വരട്ടേയെന്നും മന്ത്രി പ്രത്യാശിച്ചു.

Exit mobile version