‘എന്റെ മരണത്തിന് ഉത്തരവാദികൾ അവർ, എന്നെ അത്രയ്ക്കു തരംതാഴ്ത്തി അവർ’; അരുണയുടെ അവസാന കുറിപ്പ്

കാർത്തികപ്പള്ളി: എരികാട് ഗവ. ആയുർവേദ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മരുന്ന് സ്‌റ്റോക്കിൽ തിരിമറി നടത്തിയെന്ന ആരോപണം ഉയർന്നതോടെ ജീവനൊടുക്കിയ താൽക്കാലിക ജീവനക്കാരി അരുണ നാടിന് കണ്ണീരായി. അരുണ ജോലി ചെയ്തിരുന്ന എരികാട് ഗവ. ആയുർവേദ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മരുന്ന് സ്‌റ്റോക്കിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന് ആരോപിച്ച് പഞ്ചായത്ത് അംഗങ്ങൾ കഴിഞ്ഞ ശനിയാഴ്ച ആശുപത്രിയിലെ മരുന്നിന്റെ സ്റ്റോക്ക് പരിശോധിച്ചിരുന്നു. ഈ പരിശോധനയ്ക്ക് ശേഷമാണ് ശനിയാഴ്ച വൈകിട്ടോടെ കുമാരപുരം എരിക്കാവ് മാമൂട്ടിൽ ശ്രീകുമാറിന്റെ ഭാര്യ അരുണയെ (32) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്റ്റോക്ക് പരിശോധനയുടെ പേരിൽ ഡോക്ടറും പഞ്ചായത്തംഗങ്ങളും അപമാനിച്ചതിനെ തുടർന്നാണ് അരുണ ജീവനൊടുക്കിയതെന്നു ബന്ധുക്കൾ ആരോപിച്ചു.

മൃതദേഹം കണ്ടെത്തിയ മുറിയിൽ നിന്ന് അരുണയുടേതെന്ന് കരുതപ്പെടുന്ന കുറിപ്പും പോലീസിനു ലഭിച്ചു. മകന്റെ സ്‌കൂൾ നോട്ട് ബുക്കിൽ എഴുതിയ കുറിപ്പിൽ ‘എന്റെ മരണത്തിന് ഉത്തരവാദികൾ ഡോക്ടർ, മെംബർമാർ എന്നിവരാണ്. എന്നെ അത്രയ്ക്കു തരംതാഴ്ത്തി അവർ – അരുണ.’ എന്നാണ് യുവതി കുറിച്ചിരിക്കുന്നത്. കുറിപ്പ് കണ്ടെടുത്തതോടെ അസ്വാഭാവിക മരണത്തിനു കേസെടുത്ത തൃക്കുന്നപ്പുഴ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫൊറൻസിക്, വിരലടയാള വിദഗ്ധർ അരുണയുടെ വീട്ടിലെത്തി തെളിവെടുത്തു. ആത്മഹത്യ കുറിപ്പ് വിദഗ്ധ പരിശോധനയ്ക്കായി കൈമാറും.

അരുണ അവധിയിലായിരുന്ന 15നാണ് ആശുപത്രിയിൽ മരുന്നു സ്‌റ്റോക്ക് കുറവാണെന്നു ഡോക്ടർ രത്‌നകുമാർ പഞ്ചായത്തംഗം എം സാബുവിനെ വിവരമറിയിച്ചത്. തുടർന്ന്, 16ന് രാവിലെ പഞ്ചായത്ത് പ്രസിഡന്റ് ജിമ്മി വി കൈപ്പള്ളി ഉൾപ്പെടെ പഞ്ചായത്തംഗങ്ങൾ ആശുപത്രിയിലെത്തി. ചില കുപ്പികളിൽ വെള്ളം നിറച്ചിരിക്കുകയാണെന്നു സംശയം തോന്നിയതോടെ ആയുർവേദ ഡിഎംഒയെ അറിയിച്ച ശേഷം കൂടുതൽ പഞ്ചായത്തംഗങ്ങളെ ഇവർ വരുത്തി വിശദമായ പരിശോധന നടത്തുകയായിരുന്നെന്ന് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ആർ റോഷിൻ പറഞ്ഞു. തിങ്കളാഴ്ച അടിയന്തര പഞ്ചായത്ത് കമ്മിറ്റി കൂടി വിഷയം ചർച്ച ചെയ്യാമെന്നു പ്രസിഡന്റ് അറിയിച്ചതിനെ തുടർന്ന് ശനിയാഴ്ച പരിശോധന അവസാനിപ്പിക്കുകയായിരുന്നു.

അതേസമയം അരുണയെ മനഃപൂർവം അധിക്ഷേപിക്കാനാണ് പഞ്ചായത്തംഗങ്ങൾ ശ്രമിച്ചതെന്ന് അരുണയുടെ പിതാവ് രവീന്ദ്രൻ കുറ്റപ്പെടുത്തി. ‘അവൾ തെറ്റു ചെയ്‌തെങ്കിൽ അന്വേഷിച്ചു നിയമപരമായി ശിക്ഷിക്കാമായിരുന്നില്ലേ? അരുണയുടെ അച്ഛൻ രവീന്ദ്രന്റെ വാക്കുകൾ ഇടറി. ശനി ഉച്ചയോടെയാണ് അരുണ അച്ഛനെ വിളിച്ചത്. ‘അച്ഛാ… ആശുപത്രി വരെ വരണേ’ എന്നു മാത്രമായിരുന്നു അരുണയുടെ വാക്കുകൾ. പഞ്ചായത്ത് അംഗങ്ങൾ എത്തിയതും പരിശോധന നടക്കുന്നതും അരുണ പറഞ്ഞിരുന്നില്ല. അവിടെ എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. ‘നാണക്കേട് സഹിക്കാനാവുന്നില്ലെന്നും ഇനി ജോലിക്ക് പോകില്ലെന്നും അരുണ പറഞ്ഞിരുന്നു, ആത്മഹത്യ ചെയ്യുമെന്ന് കരുതിയില്ല- രവീന്ദ്രൻ പറഞ്ഞു.

ശനിയാഴ്ച വീട്ടിലെത്തുമോ എന്ന് അവൾ ഉച്ചയ്ക്ക് വിളിച്ച് ചോദിച്ചിരുന്നു. എന്തോ പ്രശ്‌നമുണ്ടെന്നു തോന്നിയിരുന്നു. അവൾക്ക് ഇടയ്ക്കിടെ മുട്ടു വേദനയുണ്ടാവാറുണ്ട്. അങ്ങനെയുള്ള സമയത്ത് ഇതേ രീതിയിലാണ് സംസാരിക്കുക. വൈകിട്ട് എത്തുമെന്നു പറഞ്ഞ് ഫോൺ വെച്ചു കണ്ണീരടക്കാനാകാതെ അരുണയുടെ ഭർത്താവ് ശ്രീകുമാർ പറഞ്ഞു. വൈകീട്ട് 5.30ന് ആണ് ശ്രീകുമാർ വിവരങ്ങളൊന്നും അറിയാതെ വീട്ടിലെത്തിയത്. അരുണയെ ആശുപത്രിയിൽ കൊണ്ടു പോയെന്നും ഗുരുതരമാണെന്നും മാത്രമാണ് ആദ്യം പറഞ്ഞത്. പിന്നീടാണു മരിച്ചതെന്ന് അറിഞ്ഞത്. എറണാകുളത്ത് ലോറി ഡ്രൈവറാണു ശ്രീകുമാർ.

അതേസമയം, ശനിയാഴ്ച ആരോഗ്യ കേന്ദ്രത്തിലെ പ്രശ്‌നങ്ങൾക്കു പിന്നാലെ വൈകിട്ട് അച്ഛൻ രവീന്ദ്രനൊപ്പം ഭർത്താവിന്റെ വീട്ടിലെത്തിയ അരുണ മൂത്ത മകൻ ശ്രീഹരിയെ ട്യൂഷൻ ക്ലാസിന് അയച്ചു. അങ്കണവാടിയിൽ പഠിക്കുന്ന മകൾ ശ്രീലക്ഷ്മിയെ ടിവിയുടെ മുന്നിൽ ഇരുത്തി മുറിയിൽ കയറി കതക് അടച്ച ശേഷം ജീവനൊടുക്കിയെന്നാണു കരുതുന്നതെന്നു പോലീസ് പറഞ്ഞു. അരുണയെ സഹോദരി ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമില്ലാതായതോടെ ഇവർ അറിയിച്ചത് പ്രകാരം അച്ഛൻ രവീന്ദ്രൻ വീട്ടിലെത്തിയപ്പോഴാണ് അരുണയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഞായറാഴ്ച വൈകിട്ട് വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

Exit mobile version