കുഞ്ഞ് ജൊവാനയുടെ മൃതദേഹം സംസ്‌കരിച്ചു; വിഷം കഴിച്ച ലിജിയും വസീമും അപകടനില തരണം ചെയ്തു

ഇടുക്കി: ഇടുക്കി ശാന്തൻപാറയിൽ കൊല്ലപ്പെട്ട റിജോഷിന്റെ ഇളയമകൾ രണ്ടര വയസുകാരി ജൊവാനയുടെ മൃതദേഹം സംസ്‌കരിച്ചു. കുഞ്ഞിന്റെ സംസ്‌കാരചടങ്ങുകളിൽ പങ്കെടുക്കാനായി വീട്ടിലും പള്ളിയിലുമായി നൂറുകണക്കിനാളുകളാണ് എത്തിയത്. ജൊവാനയുടെ മൃതദേഹം മുംബൈയിൽ നിന്ന് പുലർച്ചെയോടെയാണ് ഇടുക്കിയിലെത്തിച്ചത്. ഒൻപത് മണിയോടെയാണ് ശാന്തൻപാറ പുത്തടിയിലുള്ള വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വെച്ചു.

റിജോഷിന്റെ വേർപാടിൽ തേങ്ങുന്ന ഗ്രാമത്തിന് ഇരട്ടി വേദനയാവുകയായിരുന്നു ജൊവാനയുടെ ചേതനയറ്റ ശരീരം. ജൊവാനയുടെ സഹോദരങ്ങളായ ജോയലിനേയും ജൊഫീറ്റെയെയും ആശ്വസിപ്പിക്കാൻ ബന്ധുക്കളും നാട്ടുകാരും നന്നേ പാടുപെട്ടു. പതിനൊന്ന് മണിയോടെ ശാന്തൻപാറ ഇൻഫന്റ് ജീസസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ റിജോഷിനെ സംസ്‌കരിച്ചതിന് അടുത്തായി ജൊവാനയേയും അടക്കി.

അതേസമയം അതിനിടെ കുഞ്ഞിനെ കൊലപ്പെടുത്തി വിഷം കഴിച്ച് ആശുപത്രിയിലായ റിജോഷിന്റെ ഭാര്യ ലിജിയും കാമുകൻ വസീമും അപകടനില തരണം ചെയ്തു. റിജോഷിനെ കൊലപ്പെടുത്തിയാണ് ലിജിയും വസീമും ജൊവാനയേയും കൂട്ടി മുംബൈയിലേക്ക് കടന്നത്. ലിജിയെ ഇന്ന് തന്നെ മഹാരാഷ്ട്ര പോലീസും ശാന്തൻപാറ പോലീസും ചോദ്യം ചെയ്‌തേക്കും.

കുഞ്ഞിന്റെ മരണത്തിൽ കൊലക്കുറ്റത്തിനും, ആത്മഹത്യാ ശ്രമത്തിനുമായി രണ്ട് കേസുകളാണ് ലിജിക്കും വസീമിനുമെതിരെ മഹാരാഷ്ട്ര പോലീസ് എടുത്തിരിക്കുന്നത്. റിജോഷിനെ കൊലപ്പെടുത്തിയ കേസിലാണ് ശാന്തൻപാറ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞമാസം 31നാണ് ശാന്തൻപാറ സ്വദേശി റിജോഷിനെ കൊന്ന ശേഷം ഭാര്യയും കാമുകനും നാടുവിട്ടത്.

Exit mobile version