എന്റെ ഈശോയേ, എന്തിനാണ് അവളെ വിട്ടുകൊടുത്തത്; പറ്റുമെങ്കിൽ അവളെ ഒരു മാലാഖയാക്കണേ; റിജോഷിന്റെ കുഞ്ഞിനെയോർത്ത് കണ്ണീരോടെ സഹോദരൻ

ശാന്തൻപാറ: ഇടുക്കി ശാന്തൻപാറയിലെ പുത്തടി മുല്ലൂർറിജോഷിന്റെ കൊലപാതകവും പിന്നാലെ പിഞ്ചോമനയായ മകളുടെ വിഷം ഉള്ളിൽ ചെന്നുള്ള മരണവും നാട്ടുകാരിൽ ഞെട്ടലുണ്ടാക്കുകയാണ്. റിജോഷിന്റെ മൂന്നുമക്കളിൽ ഇളയ കുഞ്ഞായ ജൊവാനയെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ അമ്മയുടേയും റിസോർട്ട് മാനേജർ വസീമിന്റേയും കൂടെയാണ് കണ്ടെത്തിയത്.

ഒന്നുമറിയാതെ മരണത്തിന് കീഴടങ്ങേണ്ടി വന്ന പിഞ്ചുകുഞ്ഞിനെ ഓർത്ത് തേങ്ങുകയാണ് ബന്ധുക്കളും നാട്ടുകാരും. ഇതിനിടെയാണ് റിജോഷിന്റെ സഹോദരനായ ഫാ.വിജോഷ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽമീഡിയയുടേയും കണ്ണുനിറയ്ക്കുന്നത്. എന്തിനാണീശോ ഈ മാലാഖ കുഞ്ഞിനെ കളകളോടൊപ്പം നീ വിട്ടുകൊടുത്തതെന്ന് വിജോഷ് തന്റെ കുറിപ്പിൽ ചോദിക്കുന്നു. എന്റെ ഈശോയേ, പറ്റുമെങ്കിൽ അവളെ ഒരു മാലാഖയാക്കണം ബോധമില്ലാത്ത ഞങ്ങളുടെ കുടുംബങ്ങൾക്ക് ഒരു സംരക്ഷണമായി, ഓർമ്മപ്പെടുത്തലായി, അത്ര മതിയെന്നും വിജോഷ് കുറിപ്പിൽ പറയുന്നു. തന്റെ പ്രിയപ്പെട്ട പാവയുമായി ചിരിച്ചുനിൽക്കുന്ന കുഞ്ഞിന്റെ ചിത്രത്തോടൊപ്പമാണ് വിജോഷ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

റിസോർട്ടിലെ ജോലിക്കാരനായിരുന്ന റിജോഷിനെ കൊലപ്പെടുത്തി ഭാര്യ ലിജിയും റിസോർട്ട് മാനേജർ വസീമും മുംബൈയിലേക്ക് കടക്കുകയായിരുന്നു. ഇരുവരും റിജോഷിന്റെ കൊലപാതകത്തിൽ പോലീസ് പിടിയിലാകുമെന്ന് ഉറപ്പായതോടെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു എന്നാണ് വിവരം. ഇരുവരും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. എന്നാൽ ഇവർക്കൊപ്പമുണ്ടായിരുന്ന കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു. ലിജിയ്ക്കും റിജോഷിനും ജൊവാനയെ കൂടാതെ രണ്ടു കുഞ്ഞുങ്ങൾ കൂടിയുണ്ട്.

ഫാ.വിജോഷിന്റെ ഫേസ്ബുക്ക് കുറിപ്പ്:

കളകൾ പറിക്കണ്ട , ഒരു പക്ഷെ നിങ്ങൾ വിളയും കൂടെ പറിക്കാൻ ഇടയാകും എന്ന് പറഞ്ഞിട്ട് , എന്തിനാണീശോ ഈ മാലഖ കുഞ്ഞിനെ കളകളോടൊപ്പം നീ വിട്ടുകൊടുത്തത്…. നല്ല പൂവിനെ നീ പറിച്ചെടുത്തത് ഞങ്ങളുടെ ഹൃദയത്തിൽ നിന്നാണ് ട്ടോ! ഇനി ഒന്നു മാത്രമേ പറയാനുള്ളൂ നിന്നോട്, ചീഞ്ഞളിഞ്ഞ ഞങ്ങളുടെ നിലത്തിൽ നിന്ന് നിന്റെ തോട്ടത്തിലെ നല്ല മണ്ണിലേക്ക് നീ മാറ്റി നട്ട അവൾ പൂക്കുമ്പോൾ ഭൂമിയിലെ ഈ കാട്ടു ചെടികളെ ഓർക്കണേ… നിന്നെയും നിന്റെ പപ്പയേയും ഓർത്ത് ചങ്കുപിടക്കുന്ന ഒരു കുടുംബം താഴെയുണ്ട്. അതിൽ നിന്റെ വല്ല്യചാച്ചനും പിന്നെ ഞങ്ങളുമുണ്ട് ട്ടോ. മോളേ, എന്തൊക്കെ എഴുതിപിടിപ്പിച്ചാലും നിന്റെ മുഖം ഒരു മനസാക്ഷികുത്താണ്. ‘ക്ഷമിക്കണേ ദുഷ്ടരായ ഞങ്ങളോട്, അറിഞ്ഞോ അറിയാതെയോ തെറ്റ് ചെയ്തവരോട്,’ എന്ന അപേക്ഷയോടെ പെങ്ങളെ അതിരുവിട്ട് സ്‌നേഹിക്കുന്ന ഒരു ആങ്ങള.
ഒന്നു കൂടെ എന്റെ ഈശോയേ, പറ്റുമെങ്കിൽ അവളെ ഒരു മാലാഖയാക്കണം ബോധമില്ലാത്ത ഞങ്ങളുടെ കുടുംബങ്ങൾക്ക് ഒരു സംരംക്ഷണമായി, ഓർമ്മപ്പെടുത്തലായി, അത്ര മതി.

Exit mobile version