ശബരിമല ; അറസ്റ്റിലായവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു

നിരോധനാജ്ഞ ലംഘിച്ചതിനും, പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ജാമ്യമില്ലാവകുപ്പ് പ്രകാരവുമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്

പത്തനംതിട്ട:ശബരിമല സന്നിധാനത്ത് സംഘടിച്ച് പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്ത എഴുപതോളം പേരെ പത്തനംതിട്ട മുന്‍സിഫ് കോടതിയിലെത്തിച്ചു. അറസ്റ്റിലായ എഴുപത് പേരില്‍ 69 പേരെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇന്നലെ രാത്രിയാണ് സന്നിധാനത്തുവെച്ച് 70പേരെ അറസ്റ്റ് ചെയ്ത് നീക്കിയത്. ഇവരെ കൊട്ടാരക്കര ജയിലിലേക്ക് കൊണ്ടുപോകും.

നിരോധനാജ്ഞ ലംഘിച്ചതിനും, പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. എറണാകുളത്ത് ആര്‍എസ്എസ് സംഘടനാ ചുമതലയുള്ള ആര്‍ രാജേഷ് ആണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ചിത്തിര ആട്ട വിശേഷ സമയത്തും രാജേഷ് സന്നിധാനത്ത് സജീവമായിരുന്നു.

സുരക്ഷാ പ്രശ്‌നങ്ങള്‍ ഉളളതിനാല്‍ ഇവരെ ഒരുമിച്ചല്ല, മറിച്ച് പല ഘട്ടങ്ങളായാണ് കോടതിയില്‍ ഹാജരാക്കിയത്. തങ്ങള്‍ ശരണം വിളിക്കുക മാത്രമാണ് ചെയ്തത് എന്ന് ഇവര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ കോടതി ഇവരെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഈ മാസം 21ന് ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കും.

അതേസമയം ഇരുമുടിക്കെട്ടുമായാണ് ഇവര്‍ കോടതിയിലെത്തിയത്. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ കോടതിയ്ക്ക് പുറത്തുണ്ടായിരുന്നു.

Exit mobile version