തിരുവനന്തപുരത്ത് വീട്ടില്‍ കയറി വന്ന് തോക്ക് ചൂണ്ടി അമ്മയുടെയും മകളുടെയും മാല കവര്‍ന്നു

ബാലരാമപുരം: നേമത്ത് വീട്ടില്‍ കയറി വന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി അമ്മയുടെയും മകളുടെയും മാല കവര്‍ന്നു. നേമം മൊട്ടമൂട് ഗാന്ധിനഗര്‍ അയണിയറത്തലയ്ക്കല്‍ പുത്തന്‍വീട്ടില്‍ അനില്‍കുമാറിന്റെ വീട്ടിലാണ് സംഭവം. അനില്‍കുമാറിന്റെ ഭാര്യ ജയശ്രീയുടെയും, മകള്‍ അനിജയുടെയും മാലയാണ് അക്രമി കവര്‍ന്നത്.

ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. ബൈക്ക് വീട്ടുമുറ്റത്തേക്ക് കയറ്റിവയ്ക്കാന്‍ അനുവാദം ചോദിച്ചാണ് അക്രമി വീട്ടിലെത്തിയത്. എന്നാല്‍ വീട്ടുകാര്‍ ഇത് നിഷേധിച്ചതോടെ അക്രമി വീടിന്റെ പിന്‍വാതിലിലൂടെ അകത്ത് കയറി. ശേഷം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി.

അക്രമി ആദ്യം ജയശ്രീയുടെ മാല പൊട്ടിച്ചെടുത്തു. തുടര്‍ന്ന് അനിജയുടെ മാലപൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ ജയശ്രീ ഇയാളുടെ കൈയിലിരുന്ന മാല പിടിച്ചുവലിച്ചു. ഇതിനിടെ ഒരു കഷ്ണം പൊട്ടി താഴെവീണു. അനിജയുടെ മാല കൈക്കലാക്കുന്നതിനിടെ ഇതിന്റെ താലിയും താഴെ വീണു. കൈയ്യില്‍ കിട്ടിയ സ്വര്‍ണ്ണവുമായി മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. മോഷ്ടാവ് ആന്ധ്രാ രാജേഷ് എന്ന രാജേഷ് ആണെന്ന് പോലീസിന്റെ നിഗമനം. വീട്ടുമുറ്റത്ത് കാറിടാന്‍ അനുവാദം ചോദിച്ച് വെള്ളിയാഴ്ചയും ഇയാള്‍ എത്തിയിരുന്നു. പ്രതിക്കെതിരെ ബാലരാമപുരം സ്റ്റേഷനില്‍ പണംതട്ടിപ്പിന് കേസുള്ളതായി പോലീസ് പറഞ്ഞു.

Exit mobile version