നവജാത ശിശുവിന്റെ മൃതദേഹത്തോട് അനാദരവ്; സംസ്‌കരിക്കാൻ ഇടം നൽകാതെ ഏറ്റുമാനൂർ നഗരസഭ; കുഴിയെടുത്ത് പോലീസ്

കോട്ടയം: നവജാത ശിശുവിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ച് ഏറ്റുമാനൂർ നഗരസഭ. മൃതദേഹം സംസ്‌കരിക്കാൻ ഇടം നൽകാതെ നഗരസഭാ അധികൃതർ ക്രൂരത കാണിച്ചത്. വേദഗിരി ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന യുവതിയെ കഴിഞ്ഞ 7ന് പുലർച്ചെ ഒരുമണിക്ക് പ്രസവേദനയെ തുടർന്ന് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗർഭത്തിൽ വച്ച് തന്നെ കുട്ടി മരിച്ചിരുന്നു.

കുഞ്ഞിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി സംസ്‌കരിക്കാനായി പൊതുശ്മശാനത്തിൽ എത്തിച്ചെങ്കിലും ഇടമില്ലെന്നായിരുന്നു ഏറ്റുമാനൂർ നഗരസഭയുടെ നിലപാട്. ഇതോടെ മൃതദേഹവുമായി നഗരസഭാ ഓഫീസിനു മുന്നിൽ എസ്‌ഐ പ്രതിഷേധത്തിന് ഒരുങ്ങി. തുടർന്ന് മൃതദേഹം സംസ്‌കരിക്കാനായി സ്ഥലം വിട്ടുനൽകിയെങ്കിലും കുഴിയെടുക്കാൻ ജീവനക്കാരെ നഗരസഭ വിട്ടുകൊടുത്തില്ല. പിന്നീട് എസ്‌ഐയുടെ നേതൃത്വത്തിൽ തന്നെയാണ് കുഴിയെടുത്ത് മൃതദേഹം സംസ്‌കരിച്ചത്. 36 മണിക്കൂർ വൈകിയാണു മൃതദേഹം സംസ്‌കരിക്കാനായത്.

എന്നാൽ നിരുത്തരവാദപരമായിരുന്നു ഏറ്റുമാനൂർ നഗരസഭയുടെ പ്രതികരണം. കുട്ടിയെ സംസ്‌കരിക്കേണ്ടത് നഗരസഭയുടെ ചുമതലയല്ലെന്നാണ് നഗരസഭാ ചെയർമാൻ ജോർജ് പുല്ലാട്ടിന്റെ വാദം. കുട്ടിയുടെ സ്ഥലം അതിരമ്പുഴ പഞ്ചായത്താണ്. അവരാണു നോക്കേണ്ടത്. ആധുനിക ശ്മശാനം പണിയുന്നതിനാൽ ആവശ്യത്തിനു സ്ഥലമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version