മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ സംസ്‌കരിക്കരുത്; ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

തൃശ്ശൂർ: അട്ടപ്പാടി മഞ്ചിക്കണ്ടിയിൽ തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌കരിക്കരുതെന്ന് കാണിച്ച് സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌കരിക്കാൻ അനുമതി നൽകിയ കീഴ്‌കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്.

മരിച്ച മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ സഹോദരൻ മുരുകേശൻ, കാർത്തിയുടെ സഹോദരി ലക്ഷ്മി എന്നിവരാണ് ഹർജി നൽകിയിരിക്കുന്നത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ മൃതദേഹം സംസ്‌കരിക്കുന്നത് കോടതി താൽക്കാലികമായി തടഞ്ഞിരുന്നു.

മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്നും മൃതദേഹം റീപോസ്റ്റ്‌മോർട്ടം ചെയ്യണമെന്നുമാണ് ബന്ധുക്കളുടെ നിലപാട്. തൃശ്ശൂർ മെഡിക്കൽ കോളേജിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.

Exit mobile version