വരും വര്‍ഷങ്ങളിലും കേരളത്തില്‍ പ്രളയ സാധ്യത; കാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയതായി ഡോ.സൂപ്രീയോ ചക്രബര്‍ത്തി

കേരളത്തില്‍ വരും വര്‍ഷങ്ങളിലും പ്രളയത്തിന് സാധ്യതയുള്ളതായി ഇന്ത്യന്‍ ഇന്റിറ്റിയൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെട്രേളോജി (Indian Institute Of Tropical Meteorology)ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ ഡോ. സൂപ്രീയോ ചക്രബര്‍ത്തി.

ന്യൂഡല്‍ഹി: കേരളത്തില്‍ വരും വര്‍ഷങ്ങളിലും പ്രളയത്തിന് സാധ്യതയുള്ളതായി ഇന്ത്യന്‍ ഇന്റിറ്റിയൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെട്രേളോജി (Indian Institute Of Tropical Meteorology)ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ ഡോ. സൂപ്രീയോ ചക്രബര്‍ത്തി. രാജ്യത്തിന്റെ കാലാവസ്ഥയില്‍ വന്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതായാണ് മുന്നറിയിപ്പ്. മണ്‍സൂണ്‍ കാറ്റുകളുടെ ഘടനയില്‍ വലിയ മാറ്റങ്ങള്‍ വന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ, കാര്‍ഷിക കലണ്ടര്‍ പരിഷ്‌ക്കരിക്കണ്ട സാഹചര്യമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭൂമധ്യരേഖയില്‍ നിന്ന് അറബിക്കടല്‍ വഴി ഇന്ത്യയിലേക്ക് എത്തുന്ന മണ്‍സൂണ്‍ കാറ്റുകളുടെ ഘടനയില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. കുറഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കുന്ന പ്രതിഭാസം കേരളത്തില്‍ പ്രളയ സാധ്യത കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാനില്‍ മഴ കൂടി. രാജ്യത്തെ കാലാവസ്ഥ മാറ്റത്തിന്റെ പ്രകടമായ ഒന്നാണിത്. എണ്‍പതുകള്‍ മുതല്‍ മണ്‍സൂണ്‍ കാറ്റുകളുടെ സ്വഭാവത്തിലും ഘടനയിലും മാറ്റങ്ങള്‍ വന്നു തുടങ്ങി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഉണ്ടായത് വലിയ മാറ്റങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് കൂടുതല്‍ മഴ ലഭിക്കുന്ന പ്രളയ സാഹചര്യം വരും വര്‍ഷങ്ങളിലും കേരളത്തില്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും ഡോ.സൂപ്രീയോ ചക്രബര്‍ത്തി വ്യക്തമാക്കി.

രാജ്യത്തില്‍ ഏറ്റവും കുറവ് മഴ ലഭിച്ചിരുന്ന പ്രദേശങ്ങളില്‍ മഴ കൂടി കാലാവര്‍ഷത്തിന്റെയും തുലാവര്‍ഷത്തിന്റെയും സമയക്രമങ്ങള്‍ക്ക് മാറ്റം വന്നു. മഴയില്‍ വരുന്ന മാറ്റം കാലാവസ്ഥയെ മുഴുവനായി ബാധിക്കുന്നു. ദുരന്ത സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ടുള്ള പ്രവര്‍ത്തങ്ങളാണ് ഇനി ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version