യാത്രക്കാരെ വലച്ച് കെഎസ്ആര്‍ടിസി ബസ് സമരം; കൊല്ലത്ത് സമരക്കാര്‍ അറസ്റ്റില്‍

തിരുവനന്തപുരം ജില്ലയിലെ ചില ഡിപ്പോകളില്‍ പകുതിയോളം സര്‍വീസുകളും മുടങ്ങി. പലയിടത്തും ജോലിക്കെത്തിയവരെ സമരാനുകൂലികള്‍ തടഞ്ഞു.

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ നടത്തി വരുന്ന സമരത്തില്‍ യാത്രക്കാര്‍ വലഞ്ഞു. തിരുവനന്തപുരം ജില്ലയിലെ ചില ഡിപ്പോകളില്‍ പകുതിയോളം സര്‍വീസുകളും മുടങ്ങി. പലയിടത്തും ജോലിക്കെത്തിയവരെ സമരാനുകൂലികള്‍ തടഞ്ഞു.

കണിയാപുരത്ത് ജോലിക്കെത്തിയ ഡ്രൈവറെ സമരാനുകൂലികള്‍ ചീമുട്ടയെറിഞ്ഞു. നെയ്യാറ്റിന്‍കരയില്‍ സമരക്കാര്‍ ബസ് തടഞ്ഞതിനെ തുടന്ന് ഡിപ്പോയില്‍ നിന്നുള്ള സര്‍വ്വീസ് പൂര്‍ണ്ണമായും നിര്‍ത്തിവെച്ചു. പാറശ്ശാല ഡിപ്പോയില്‍ ബംഗാളിയെ ഉപയോഗിച്ച് സര്‍വ്വീസ് നടത്തി എന്ന് സമരക്കാര്‍ ആരോപിച്ചു. ബംഗാളിയായ ഡ്രൈവര്‍ ബസില്‍ നിന്നും ഇറങ്ങി ഓടിയതായും സമരക്കാര്‍ ആരോപിക്കുന്നു. ഇതില്‍ പ്രതിക്ഷേധിച്ച് സമരക്കാര്‍ ഡിപ്പോ ഉപരോധിച്ചു.

എറണാകുളം ജില്ലയിലും സര്‍വ്വീസുകള്‍ മുടങ്ങി. ആലുവയില്‍ 70 ഉം എറണാകുളത്ത് 12 ഉം സര്‍വീസുകള്‍ മുടങ്ങി. ആലപ്പുഴ ജില്ലയില്‍ 73 സര്‍വീസ് മുടങ്ങി. കൊല്ലത്തെ 104 സര്‍വ്വീസുകളില്‍ 45 എണ്ണം റദ്ദാക്കി. ഇതില്‍ നാല് എണ്ണം ദീര്‍ഘദൂര സര്‍വീസുകളാണ്.

അതേസമയം, കൊല്ലത്ത് സമരത്തിനിറങ്ങിയ പതിമൂന്ന് കെഎസ്ആര്‍ടിസി ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരത്ത് 45 സര്‍വ്വീസുകളില്‍ 8 എണ്ണം മുടങ്ങി. പ്രതിപക്ഷാനുകൂല തൊഴിലാളി സംഘടനയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമാക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. രണ്ടുകൊല്ലം കൊണ്ട് കെഎസ്ആര്‍ടിസിയെ ലാഭത്തിലെത്തിക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ ഇടതു മുന്നണി, ജീവനക്കാരെ വഞ്ചിച്ചുവെന്നാണ് ആക്ഷേപം.

ശമ്പള പരിഷ്‌കരണം നടപ്പിലായില്ല. ഡിഎ കുടശ്ശിക നല്‍കിയിട്ടില്ല. ആയിരം ബസ്സുകള്‍ ഓരോ വര്‍ഷവും പുതുതായി നിരത്തിലിറക്കുമെന്ന് പ്രഖ്യാപിച്ചിട്ട് 101 ബസ്സുകള്‍ മാത്രമാണ് ഇതുവരെ നിരത്തിലിറക്കിയത്. വാടക വണ്ടിയെടുക്കാനുള്ള നീക്കം സ്വകര്യവത്കരണത്തിന് വേണ്ടിയാണെന്നും സമരാനുകൂലികള്‍ ആരോപിക്കുന്നു.

Exit mobile version