ടിക് ടോക് വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; മൂന്നുപേര്‍ റിമാന്റില്‍, സംഭവം കണ്ണൂരില്‍

ടിക്‌ടോക് വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആലപ്പുഴ സ്വദേശി ഉള്‍പ്പെടെ മൂന്നുപേരെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു.

കണ്ണൂര്‍: ടിക്‌ടോക് വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആലപ്പുഴ സ്വദേശി ഉള്‍പ്പെടെ മൂന്നുപേരെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ നൂറനാട് സ്വദേശി എസ് അരുണ്‍ (20), മട്ടന്നൂര്‍ ശിവപുരം സ്വദേശി എം ലിജില്‍ (26), ശിവപുരം സ്വദേശിയായ കെ സന്തോഷ് (21) എന്നിവരെയാണ് കോടതി റിമാന്റ് ചെയ്തത്.

ടിക്‌ടോക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലാണ് അരുണ്‍ എന്ന യുവാവ് അറസ്റ്റിലായത്. സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്കു പോകുകയാണെന്നു പറഞ്ഞ് ഈ മാസം പതിനേഴിനു വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി ഒരാഴ്ചയായിട്ടും തിരിച്ചെത്തിയില്ല. ഇതേതുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ കുട്ടിയെ കാണാനില്ലെന്നു കാണിച്ചു കൂത്തുപറമ്പ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

സ്‌കൂളില്‍ അന്വേഷിച്ചപ്പോള്‍ വിനോദയാത്രയ്ക്കു പോയിട്ടില്ലെന്നു വ്യക്തമായി. പോലീസ് അന്വേഷണം നടത്തുന്നതിനിടെ 25-ന് കുട്ടി തിരിച്ചെത്തി. തുടര്‍ന്നു പോലീസ് കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണു കേസിലെ പ്രതിയായ അരുണ്‍ പെണ്‍കുട്ടിയെ മൂന്നാര്‍, തിരുവനന്തപുരം, നേര്യമംഗലം തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന വിവരം ലഭിച്ചത്. കോവളത്തു ഹോട്ടലില്‍ ജീവനക്കാരനായ അരുണിനെ ഫോണ്‍നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കോവളത്തു നിന്നാണ് അറസ്റ്റ് ചെയ്തത്.

ഒരു വര്‍ഷം മുന്‍പ് പ്രണയം നടിച്ചു മറ്റൊരാളും തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കി. ഈ സംഭവത്തിലാണു ശിവപുരം സ്വദേശി ലിജിലിനെ പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയും ലിജിലും സഞ്ചരിച്ച കാര്‍ ഓടിച്ചതു സന്തോഷാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെയും അറസ്റ്റ് ചെയ്തത്.

Exit mobile version