ഷെയിന്‍ നിഗമും ജോബി ജോര്‍ജും തമ്മിലുള്ള പ്രശ്‌നം ഒത്തുതീര്‍പ്പായി; ജോബി മാപ്പ് പറഞ്ഞു, ‘വെയില്‍’ ഷെയ്ന്‍ പൂര്‍ത്തിയാക്കും

കൊച്ചി: നടന്‍ ഷെയിന്‍ നിഗമും സിനിമ നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പായി. കൊച്ചിയില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും താര സംഘടനയായ അമ്മയുടെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് ശേഷം കൊച്ചിയിലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഓഫിസിലായിരുന്നു ചര്‍ച്ച. കരാര്‍ അനുസരിച്ചുള്ള 16 ലക്ഷം രൂപ ഉടനെ ഷെയ്‌നിന് ജോബി നല്‍കും. ഷെയ്‌നിന്റെ കുടുംബത്തെ അവഹേളിച്ചതില്‍ ജോബി ജോര്‍ജ് മാപ്പ് പറഞ്ഞു. 40 ലക്ഷം നല്‍കാനായിരുന്നു കരാര്‍. 30 ലക്ഷം കൊടുത്തെന്നായിരുന്നു ജോബി പറഞ്ഞത്. ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന ‘വെയില്‍’ എന്ന ചിത്രം ഷെയ്ന്‍ നിഗം പൂര്‍ത്തിയാക്കുന്നതിനും ധാരണയായി.

എന്നാല്‍ ജോബിയുമായി കരാറായ മറ്റൊരു ചിത്രത്തില്‍ അഭിനയിക്കില്ലെന്നും നിലവിലെ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കിയതില്‍ സന്തോഷമുണ്ടെന്നും ഷെയിന്‍ നിഗം പറഞ്ഞു.

‘വെയില്‍’ സിനിമയ്ക്കായി ഉണ്ടാക്കിയ കരാര്‍ ലംഘിച്ചെന്നാരോപിച്ച് ജോബി ജോര്‍ജ് ഭീഷണിപ്പെടുത്തിയെന്നായിരുന്നു ഷെയിനിന്റെ ആരോപണം. മറ്റൊരു സിനിമയ്ക്കായി തലമുടി മുറിച്ചതിനെ തുടര്‍ന്ന് ജോബി ജോര്‍ജ് ഭീഷണിപ്പെടുത്തിയെന്നാണ് ഷെയിനിന്റെ പരാതി.

എന്നാല്‍, ആരോപണം ജോബി ജോര്‍ജ് നിഷേധിച്ചിരുന്നു. തന്റെ സിനിമ പൂര്‍ത്തിയായിട്ടേ താടിയും മുടിയും വെട്ടാവൂവെന്നായിരുന്നു കരാറെന്നും, 30 ലക്ഷം രൂപ പ്രതിഫലം പറഞ്ഞ ശേഷം 40 ലക്ഷം രൂപ ഷെയ്ന്‍ ആവശ്യപ്പെട്ടെന്നും ജോബി ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു.

Exit mobile version