താന്‍ ആര്‍ക്കും ഭസ്മം കഴിക്കാനായി നല്‍കാറില്ല; കട്ടപ്പനയിലെ ജ്യോത്സ്യന്‍

ഇതുവരെ പോലീസോ ക്രൈംബ്രാഞ്ചോ തന്നെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു

കട്ടപ്പന: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതിയായ ജോളിയെ തനിക്ക് അറിയില്ലെന്ന് വ്യക്തമാക്കി കട്ടപ്പനയിലെ ജ്യോത്സ്യന്‍ കൃഷ്ണകുമാര്‍. പ്രതി ജോളിയോ കൊല്ലപ്പെട്ട ഭര്‍ത്താവ് റോയിയോ തന്നെ വന്നു കണ്ടതായി ഓര്‍ക്കുന്നില്ലെന്നും താന്‍ ആര്‍ക്കും ഭസ്മം കഴിക്കാനായി നല്‍കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

റോയ് എന്നയാള്‍ മരിച്ചിട്ട് തന്നെ വര്‍ഷങ്ങള്‍ കഴിഞ്ഞു എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ അങ്ങനെയൊരാള്‍ തന്നെ വന്നു കണ്ടതായി ഓര്‍ക്കുന്നില്ല എന്നാണ് അദ്ദോഹം വ്യക്തമാക്കിയത്. ഭസ്മം കഴിക്കാനായി താന്‍ ആര്‍ക്കും നല്‍കാറില്ലെന്നും എന്നാല്‍ ഏലസും തകിടും ജപിച്ചു കൊടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്രൈംബ്രാഞ്ചില്‍ നിന്നാണെന്ന് പറഞ്ഞ് ഒരാള്‍ രണ്ട് തവണ എന്നെ വിളിച്ചിരുന്നു. എന്നാല്‍ ആരോ പറ്റിക്കാന്‍ ശ്രമിക്കുകയാണെന്ന് കരുതി താന്‍ അത് കാര്യമായി എടുത്തില്ലെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി.

നേരത്തേ നിശ്ചയിച്ചിരുന്ന ചില യാത്രകളില്‍ ആയതിനാലാണ് തന്നെ കഴിഞ്ഞ ദിവസം ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാതെ പോയതെന്നും അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും ജോത്സ്യന്‍ വ്യക്തമാക്കി. ഇതുവരെ പോലീസോ ക്രൈംബ്രാഞ്ചോ തന്നെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

Exit mobile version