കാക്കനാട് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവം; കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്

മിഥുന്‍ പെണ്‍കുട്ടിയുടെ അമ്മയുടെ അകന്ന ബന്ധുവാണെന്ന് ദേവികയുടെ അയല്‍വാസിയും കൗണ്‍സിലറുമായ സ്മിത പറഞ്ഞു

കൊച്ചി: കൊച്ചി കാക്കനാട്ടില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തീക്കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. സംഭവത്തില്‍ പൊള്ളലേറ്റ നോര്‍ത്ത് പറവൂര്‍ സ്വദേശി മിഥുന്‍, മരിച്ച പെണ്‍കുട്ടിയുടെ അമ്മയുടെ അകന്ന ബന്ധുവാണെന്ന് ദേവികയുടെ അയല്‍വാസിയും കൗണ്‍സിലറുമായ സ്മിത പറഞ്ഞു. ഇയാള്‍ പെണ്‍കുട്ടിയ നിരന്തരം ശല്യം ചെയ്യുമായിരുന്നു. ഇത് ചൂണ്ടാക്കാട്ടി ദേവികയും കുടുംബം ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു.

കുറച്ച് ദിവസം മുമ്പാണ് ഈ പരാതി ഒത്തുത്തീര്‍പ്പായതെന്ന് സ്മിത പറഞ്ഞു. അതിന്റെ പകയാണോ ഈ കൊലപാതകമെന്ന് അറിയില്ലെന്നും അയല്‍വാസിയായ സ്മിത മാധ്യമങ്ങളോട് വ്യക്തമാക്കി. അതേസമയം ദേവികയെ മാത്രമല്ല തങ്ങളെ കുടുംബസമേധം കൊല്ലാന്‍ ശ്രമിച്ചെന്നും തന്റെ ദേഹത്തും പെട്രോള്‍ ഒഴിച്ചെന്നും തലനാരിഴക്കാണെന്നും ദേവികയുടെ അമ്മ പറഞ്ഞു.

പുലര്‍ച്ചെ മിഥുന്‍ ബൈക്കില്‍ ഷാലന്റെ വീട്ടിലത്തിയ ശേഷം കതകില്‍ മുട്ടി വീട്ടുകാരെ ഉണര്‍ത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവാണ് വാതില്‍ തുറന്നത്. തുടര്‍ന്ന് യുവാവ് ഓടി വീട്ടിനുള്ളില്‍ കയറിയ ശേഷം മകളെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ ഉറക്കമുണര്‍ന്നെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ദേവികയുടെ മേല്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ഒപ്പം യുവാവിന്റെ ദേഹത്തേക്കും തീ പടരുകയായിരുന്നു.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനും പരിക്കേറ്റിട്ടുണ്ട്. തങ്ങള്‍ ഓടിയെത്തുമ്പോള്‍ പെണ്‍കുട്ടിയും യുവാവും പൊള്ളലേറ്റു കിടക്കുന്നതും മാതാവ് കരഞ്ഞ് നിലവിളിക്കുന്നതുമാണ് കണ്ടതെന്ന് അയല്‍വാസികള്‍ പറഞ്ഞു. നാട്ടുകാര്‍ ഇന്‍ഫോ പാര്‍ക്ക് എസ്‌ഐയെ ഉടന്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് എത്തി പെണ്‍കുട്ടിയെ ആംബുലന്‍സിലും മിഥുനെ പോലീസ് ജീപ്പിലുമാണ് ആശുപത്രിയിലെത്തിച്ചതെന്ന് അയല്‍വാസി പറഞ്ഞു. പെണ്‍കുട്ടി സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. യുവാവ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

Exit mobile version