കാക്കനാട്: മിഥുൻ പെൺകുട്ടിയുടെ വീട്ടിലേക്ക് അർധരാത്രിയെത്തിയത് ദേഹത്ത് പെട്രോൾ ഒഴിച്ചായിരിക്കാം എന്ന സംശയം പങ്കുവെച്ച് അയൽവാസികൾ. കാക്കനാട് അത്താണിയിൽ പത്മാലയത്തിൽ ഷാലന്റെ മകൾ പ്ലസ്ടു വിദ്യാർത്ഥിനി ദേവികയെ പെട്രോളൊഴിച്ച് തീവെച്ച് കൊലപ്പെടുത്തിയ മിഥുനെ കുറിച്ച് സംശയങ്ങൾ പങ്കുവെയ്ക്കുകയായിരുന്നു ദേവികയുടെ അയൽക്കാർ.
ദേഹത്ത് പെട്രോളൊഴിച്ചതിനുശേഷമാണ് യുവാവ് പെൺകുട്ടിയുടെ വീട്ടിലെത്തിയതെന്ന് സംശയിക്കുന്നതായി അയൽവാസി ഒരു സ്വകാര്യ മാധ്യമത്തോടാണ് പറഞ്ഞത്. ബഹളം കേട്ട് ഓടിയെത്തിയപ്പോൾ ഇരുവരും നിന്ന് കത്തുന്നതാണ് കണ്ടത്. പെൺകുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു. മിഥുൻ മുമ്പും ഷാലന്റെ വീട്ടിലെത്തിയിരുന്നതായും അയൽവാസി പറഞ്ഞു.
കാളങ്ങാട്ട് പത്മാലയത്തിൽ ഷാലന്റെ മകൾ ദേവിക (17)യാണ് സംഭവസ്ഥലത്ത് വെച്ചുതന്നെ പൊള്ളലേറ്റ് മരിച്ചത്. ദേഹത്ത് തീ പടർത്തി സാരമായി പൊളളലേറ്റ യുവാവ് പിന്നീട് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പറവൂർ സ്വദേശി മിഥുനാണ് മരിച്ചത്. തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ പിതാവിന് ഗുരുതരമായി പൊളളലേറ്റു.
പെൺകുട്ടിയെ കൊല്ലാനുറച്ച് രാത്രി വീട്ടിലേക്ക് യുവാവ് അതിക്രമിച്ച് കയറുകയായിരുന്നു. വാതിലിൽ തട്ടിവിളിച്ചതു കേട്ട് പെൺകുട്ടിയുടെ പിതാവാണ് വാതിൽ തുറന്നത്. പിന്നാലെ അകത്തേക്ക് ഓടിക്കയറിയ യുവാവ് പെൺകുട്ടിയുടെ മേൽ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.