‘പൂതന’ പരാമര്‍ശം ദുരുദ്ദേശപരമല്ല: മന്ത്രി ജി സുധാകരന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ക്ലീന്‍ചിറ്റ്

തിരുവനന്തപുരം: അരൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരെ
‘പൂതന’ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മന്ത്രി ജി സുധാകരന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ക്ലീന്‍ചിറ്റ്. മന്ത്രി മാതൃകാപെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് ടീക്കാറാം മീണയുടെ കണ്ടെത്തല്‍. ആരേയും പേരെടുത്തു പറയാതെ നടത്തിയ പരാമര്‍ശം ദുരുദ്ദേശപരമല്ലെന്നാണ് മനസിലാക്കുന്നതെന്നും വ്യക്തമാക്കി.

അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനി മോള്‍ ഉസ്മാനുവേണ്ടി ചീഫ് ഇലക്ഷന്‍ ഏജന്റിന്റെ പരാതിയിലാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ തീര്‍പ്പ്. ഡിജിപിയില്‍ നിന്നും ജില്ലാ കലക്ടറില്‍ നിന്നും വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിനുപുറമെ സാഹചര്യം വിശദീകരിച്ച് മന്ത്രിയും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നിവേദനം നല്‍കിയിരുന്നു.

പൂതന പരാമര്‍ശത്തില്‍ മന്ത്രിക്കെതിരെ മതിയായ തെളിവ് ഹാജരാക്കാന്‍ ഷാനിമോള്‍ ഉസ്മാന് കഴിഞ്ഞില്ലെന്നായിരുന്നു ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. ഇതിനു പുറമെ പ്രസംഗത്തിന്റെ വീഡിയോയും പരിശോധിച്ചിരുന്നതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

Exit mobile version