ദേശീയപാതയോരത്തെ മീന്‍കച്ചവടം വേണ്ട, ഒഴിപ്പിക്കുമെന്ന് മന്ത്രി ജി സുധാകരന്‍

തിരുവനന്തപുരം: ഗതാഗതച്ചട്ടങ്ങള്‍ ലംഘിച്ച് ദേശീയപാതയോരത്ത് മീന്‍കച്ചവടം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി ജി സുധാകരന്‍. ഇത്തരത്തില്‍ മീന്‍കച്ചവടം നടത്തുന്നവരെ പോലീസ് സഹായത്തോടെ ഒഴിപ്പിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

പോലീസും റോഡ് സുരക്ഷാ ഉദ്യോഗസ്ഥരും പൊതുമരാമത്ത് ദേശീയപാതാവിഭാഗവും തദ്ദേശ സ്ഥാപനങ്ങളുമാണ് ഇത്തരത്തില്‍ ഗതാഗതച്ചട്ടങ്ങള്‍ ലംഘിച്ച് ദേശീയപാതയോരത്ത് മീന്‍കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കാന്‍ നടപടിയെടുക്കേണ്ടത്.

തിരുവനന്തപുരം മുതല്‍ അരൂര്‍ വരെയുള്ള ദേശീയപാതയില്‍ നൂറിലേറെ കേന്ദ്രങ്ങളില്‍ ഗതാഗതം തടസ്സപ്പെടുത്തിയും ഗതാഗതച്ചട്ടങ്ങള്‍ ലംഘിച്ചും മീന്‍കച്ചവടം നടക്കുന്നതായി കണ്ടെത്തിയെന്ന് മന്ത്രി പറഞ്ഞു. മീന്‍ വാങ്ങാന്‍ ആളുകള്‍ കൂട്ടംകൂടുന്നതും വാഹനങ്ങളില്‍ ഇരുന്നുതന്നെ മീന്‍വാങ്ങുന്നതും ഗതാഗതതടസ്സമുണ്ടാക്കുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പോലീസ് ഇക്കാര്യത്തില്‍ കര്‍ശനനടപടി സ്വീകരിക്കണം. ദേശീയപാതയില്‍നിന്നു മാറി സുരക്ഷിതമായ ഇടറോഡുകളുള്ള സ്ഥലങ്ങളിലേക്ക് മാറ്റി മീന്‍കച്ചവടം നടത്തണം. ഓണക്കാലമായതിനാല്‍ ദേശീയപാതയുടെ ക്യാരേജ് വേയ്ക്ക് പുറത്ത് നിശ്ചിത അകലത്തില്‍ പഴം, പച്ചക്കറി വ്യാപാരങ്ങള്‍ നടത്തുന്നത് ഒഴിവാക്കുന്നില്ല. ഓണക്കാലം കഴിഞ്ഞാല്‍ അവരും ഒഴിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Exit mobile version