പൊന്നാമറ്റം കുടുംബത്തിന് ദോഷമെന്ന് ജ്യോത്സ്യൻ പറഞ്ഞു; അയൽക്കാരോടും പറഞ്ഞതെല്ലാം കള്ളം

കോഴിക്കോട്: പൊന്നാമറ്റം കുടുംബത്തെ കുറിച്ച് പുറത്തുള്ളവർ അറിഞ്ഞതെല്ലാം കള്ളം. പൊന്നാമറ്റം വീടിന്റെ ദോഷം കൊണ്ടാണ് ഇടയ്ക്കിടെ മരണങ്ങൾ സംഭവിക്കുന്നതെന്ന് നാട്ടുകാരേയും അയൽക്കാരേയും അറിയിക്കാൻ ജോളി ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തൽ. പൊന്നാമറ്റം വീട്ടിൽ കൂടുതൽ കുടുംബാംഗങ്ങൾ മരിക്കുമെന്ന് ജ്യോത്സ്യൻ പ്രവചിച്ചിരുന്നതായി ജോളി തങ്ങളോട് പറഞ്ഞിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. മൂന്നിൽ കൂടുതൽ പേർ മരിക്കുമെന്നാണ് ജോളി തങ്ങളെ വിശ്വസിപ്പിച്ചിരുന്നതെന്നും ഇവർ ഒരു സ്വകാര്യ മാധ്യമത്തോട് വെളിപ്പെടുത്തി.

കുടുംബാംഗങ്ങളുടെ മരണത്തിൽ ജോളിക്കു പങ്കുണ്ടോയെന്ന് നേരത്തേ സംശയം തോന്നിയിരുന്നുവെന്നും അയൽവാസികളായ ആയിഷയും ഷാഹുൽ ഹമീദും പറയുന്നു. അന്നമ്മ മരിച്ചപ്പോൾ വീടിനു ദോഷമുണ്ട് പരിഹാരം ചെയ്യണമെന്നു പറഞ്ഞ ജോളി മൂന്നു പേരുടെയും മരണത്തിനു ശേഷം വീടും സ്വത്തുക്കളുമെല്ലാം തന്റേതാണെന്ന രീതിയിൽ നടത്തിയ പെരുമാറ്റവും മറ്റുമാണ് സംശയത്തിലേക്ക് നയിച്ചതെന്നും ഇവർ പറയുന്നു. ജോളിക്ക് എൻഐടിയിൽ ജോലിയില്ലെന്ന് നേരത്തെ രഹസ്യമായി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നതായും പല ആളുകളോടും പല തരത്തിലാണ് തന്റെ വിദ്യാഭ്യാസ യോഗ്യതകളെ കുറിച്ചു പറഞ്ഞിരുന്നത് സംശയമുണർത്തിയതായും ഇവരുടെ മൊഴിയിലുണ്ട്. ഇതിലൊക്കെ നേരത്തെ സംശയം തോന്നിയിരുന്നു. കല്ലറ തുറന്ന ദിവസം ജോളി പരിഭ്രാന്തയായി. കല്ലറ തുറന്നതോടെ താൻ ജയിലിൽ പോകാൻ സാധ്യതയുണ്ടെന്നും മക്കളെ ജീവിക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടതായും അയൽവാസിയായ അലി പറയുന്നു.

Exit mobile version