കോഴിക്കോട്: തങ്ങൾ ഇരുവരും പ്രണയത്തിലായിരുന്നെന്ന ആരോപണങ്ങൾ തള്ളി ഷാജു. കൂടത്തായി കൊലപാതക പരമ്പരയെ സംബന്ധിച്ച് ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു ശേഷം വിട്ടയച്ചതിനു പിന്നാലെയാണ് മുമ്പു വന്ന വാർത്തകളേയും ജോളിയേയും തള്ളി ഷാജു രംഗത്തെത്തിയത്. വിവാഹം പോലും ജോളിയുടെ തിരക്കഥയ്ക്ക് അനുസരിച്ച് നടന്നതാണെന്ന സംശയമാണ് ഇപ്പോഴുള്ളതെന്ന് ഷാജു മാധ്യമങ്ങളോട് പറഞ്ഞു. ജോളിയുമായി പ്രണയത്തിലായിരുന്നില്ലെന്നും കുട്ടിയുടെ സംരക്ഷണം ഓർത്താണ് രണ്ടാമതൊരു വിവാഹത്തിന് സമ്മതിച്ചതെന്നും ഷാജു പറഞ്ഞു. ജോളി ഒരുപാട് ഫോൺവിളികൾ നടത്താറുണ്ടായിരുന്നു. ഉന്നതബന്ധങ്ങളെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും ഷാജു പറഞ്ഞു.
ഈ ഫോൺ വിളിയിൽ തനിക്ക് എതിർപ്പുണ്ടായിരുന്നു. എന്നാൽ, ചോദ്യം ചെയ്യാതിരുന്നത് കുടുംബത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാവാതിരിക്കാനാണെന്നും ഷാജു പറഞ്ഞു. ഭർത്താവെന്ന നിലയിൽ ജോളിക്ക് നിയമ-സാമ്പത്തിക സഹായം നൽകുമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാനും ഇയാൾ തയ്യാറായില്ല.
ജോളിയുടെ ജോലിയെക്കുറിച്ച് നേരത്തെ സംശയമുണ്ടായിരുന്നില്ലെന്നും കേസന്വേഷണത്തിന് ശേഷമാണ് ഇക്കാര്യം ബോധ്യപ്പെട്ടതെന്നും ഷാജു പറഞ്ഞു. സിലിയുടെ മരണത്തിന് മുമ്പ് ജോളിയുമായി ഒറ്റയ്ക്ക് ഒരിടത്തും പോയിട്ടില്ല. ജോളിയാണ് വിവാഹത്തിന് മുൻകൈ എടുത്തത്. പൊന്നാമറ്റം വീട്ടിൽ നിന്ന് രേഖകൾ കടത്തിയെന്ന ആരോപണത്തെ തള്ളിയ ഷാജു വസ്ത്രങ്ങളും മറ്റുമാണ് എടുത്തതെന്നും വിശദീകരിച്ചു. ജോളി തന്നെയും അപായപ്പെടുത്താൻ ശ്രമിച്ചേക്കാമെന്നും ഷാജു പറഞ്ഞു.