ഹാമർ വീണ് പരിക്കേറ്റ കുട്ടിയുടെ നിലയിൽ മാറ്റമില്ല; സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റ് നിർത്തി വെച്ചു; ആരോപണങ്ങൾ ശക്തം

മീറ്റിൽ ആവശ്യത്തിന് സുരക്ഷ ഒരുക്കിയിരുന്നില്ലെന്നും ആരോപണമുണ്ട്.

പാലാ: സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റ് നിർത്തി വെച്ചു. മീറ്റിനിടെ ഇന്നലെ വൊളന്റിയറായ കുട്ടിയുടെ തലയിൽ ഹാമർ വീണ് ഗുരുതരമായി പരിക്കേറ്റ സാഹചര്യത്തിലാണ് മീറ്റ് നിർത്തിവെയ്ക്കാൻ തീരുമാനമുണ്ടായത്. പരിക്കേറ്റ വിദ്യാർത്ഥി അഫീൽ ജോൺസണിന്റെ നില അടിയന്തിര ശസ്ത്രക്രിയയ്ക്ക് ശേഷവും ഗുരുതരമായി തുടരുകയാണ്. കോട്ടയം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ തുടരുകയാണ് അഫീൽ ജോൺസൻ. ഇതിനിടെ അത്‌ലറ്റിക് ഫെഡറേഷൻ ഭാരവാഹികൾക്ക് എതിരെ പോലീസ് കേസെടുത്തു. ചാമ്പ്യൻഷിപ്പ് അശ്രദ്ധമായി കൈകാര്യം ചെയ്തതിനാണ് കേസ്.

ജൂനിയർ അത്‌ലറ്റിക് മീറ്റ് നിയന്ത്രിക്കാൻ ആവശ്യത്തിന് കായികാധ്യാപകരില്ലെന്ന ആരോപണം തുടക്കം മുതൽ ഉയർന്നിരുന്നു. മീറ്റിൽ ആവശ്യത്തിന് സുരക്ഷ ഒരുക്കിയിരുന്നില്ലെന്നും ആരോപണമുണ്ട്. എന്നാൽ സംഘാടകർ ഇക്കാര്യം നിഷേധിച്ചു.

അതേസമയം, വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വൊളന്റിയറായ വിദ്യാർത്ഥിക്ക് പരിക്കേറ്റത്. ജൂനിയർ അത്‌ലറ്റിക് മീറ്റിന്റെ ആദ്യദിനത്തിൽ ജാവലിൻ, ഹാമർ ത്രോ മത്സരങ്ങൾ നടക്കുന്നതിനിടെ ഗ്രൗണ്ടിൽ വീണ ജാവലിനുകൾ എടുത്ത് മാറ്റാൻ നിന്ന അഫീൽ ജോൺസന്റെ തലയിലേക്ക് എതിർദിശയിൽ നിന്ന് ഹാമർ വന്ന് വീഴുകയായിരുന്നു. ഭാരമേറിയ ഇരുമ്പ് ഗോളം പതിച്ച് അഫീലിന്റെ തലയോട്ടി തകർന്നു. ഉടൻ തന്നെ അഫീലിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പാല സെന്റ് തോമസ് ഹയർസെക്കൻറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് അഫീൽ. സംഘാടകരുടെ വീഴ്ചയാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം. ജാവലിൻ, ഹാമർ ത്രോ മത്സരങ്ങൾ ഒരേസമയമാണ് നടത്തിയത്. ഗ്രൗണ്ടിൻറെ രണ്ട് ഭാഗത്ത് നടത്തിയ മത്സരങ്ങൾക്ക് ഉണ്ടായിരുന്നത് ഒരു ഫിനിഷിംഗ് പോയിന്റാണെന്നും ആരോപണമുണ്ട്.

Exit mobile version