രാജ്യത്തുനിന്നും കടന്ന കാസർകോട്ടുകാർ മരിച്ചു, സ്ഥിരീകരിച്ച് എൻഐഎ

ഇതു സംബന്ധിച്ചു നേരത്തെ വിവരം ലഭിച്ചിരുന്നെങ്കിലും എൻഐഎയുടെ സ്ഥിരീകരണം ഇപ്പോഴാണുണ്ടാകുന്നത്.

തൃക്കരിപ്പൂർ: കാസർകോട് നിന്നും 2016 ജൂൺ മുതൽ ഐഎസിൽ ചേരാനായി രാജ്യത്തുനിന്നും കടന്ന എട്ടുപേർ മരിച്ചതായി സ്ഥിരീകരിച്ച് ദേശീയ അന്വേഷണ ഏജൻസി. രാജ്യാന്തര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ (ഐഎസ്) ചേർന്ന എട്ടു പേരാണ് അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് ദേശീയ അന്വേഷണ ഏജൻസി പറയുന്നു. ഇത് സംബന്ധിച്ച സ്ഥിരീകരണം കുടുംബങ്ങൾക്ക് ലഭിച്ചു. കേരളത്തിലെ ബന്ധുക്കൾക്ക് ഇതു സംബന്ധിച്ചു നേരത്തെ വിവരം ലഭിച്ചിരുന്നെങ്കിലും എൻഐഎയുടെ സ്ഥിരീകരണം ഇപ്പോഴാണുണ്ടാകുന്നത്.

അഫ്ഗാനിസ്താനിലെ കിഴക്കൻ നംഗർഹാർ പ്രവിശ്യയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണു ഇവർ കൊല്ലപ്പെട്ടതെന്നാണ് കേരള പോലീസിനെ എൻഐഎ അറിയിച്ചിരിക്കുന്നത്. കൂടുതൽ നടപടികൾക്കായി എൻഐഎ അഫ്ഗാൻ സർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. തൃക്കരിപ്പൂർ ഉടുമ്പുന്തലയിലെ അബ്ദുൽ റാഷിദ് അബ്ദുല്ലയുടെ നേതൃത്വത്തിൽ ഐഎസിൽ ചേർന്ന 23 പേരിൽ ഉൾപ്പെട്ടവരാണ് എട്ടു പേരും. അബ്ദുൽ റാഷിദും ഒപ്പമുള്ളവരും ടെലഗ്രാമിലൂടെ പല ഘട്ടങ്ങളായി ബന്ധുക്കളെ കൂട്ടത്തിലെ പലരും കൊല്ലപ്പെട്ടതായി അറിയിച്ചിരുന്നു. ഈ മരണങ്ങൾക്കാണ് ഇപ്പോൾ സ്ഥിരീകരണമുണ്ടായത്. അതേസമയം അബ്ദുൽ റാഷിദ് 2 മാസം മുൻപ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചിരുന്നെങ്കിലും എൻഐഎ മരണം സ്ഥിരീകരിച്ച 8 പേരുടെ പട്ടികയിൽ ഇയാൾ ഇല്ല.

പടന്ന സ്വദേശികളായ മുഹമ്മദ് മുർഷിദ്, ഹഫീസുദ്ദീൻ, ഷിഹാസ്, അജ്മൽ, തൃക്കരിപ്പൂരിലെ സർവീസ് സഹകരണ ബാങ്കിനു സമീപം താമസിക്കുന്ന മുഹമ്മദ് മർവൻ, ഇളമ്പച്ചിയിലെ മുഹമ്മദ് മൻഷാദ്, പാലക്കാട് സ്വദേശികളായ ബാസ്റ്റിൻ, ഷിബി എന്നിവരാണ് വിവിധ ഘട്ടങ്ങളിലായി കൊല്ലപ്പെട്ടതെന്നാണ് സ്ഥിരീകരണം.

Exit mobile version