കൊച്ചി: പാലാരിവട്ടം പാലം അഴിമതിയിൽ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെതിരേയും റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെൻറ് കോർപ്പറേഷൻ കേരളയുടെ മുൻ എംഡി മുഹ്മദ് ഹനീഷിനെതിരേയും ആരോപണവുമായി ടിഒ സൂരജ്. അന്ന് പാലാരിവട്ടം പാലം നിർമ്മാണഘട്ടത്തിൽ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്നു ടിഒ സൂരജ്.
തുക മുൻകൂർ നൽകാൻ ഉത്തരവിട്ടത് മന്ത്രിയാണെന്ന് സൂരജ് മാധ്യമങ്ങളോട് പറഞ്ഞു. പാലാരിവട്ടം അഴിമതിയിൽ ഇബ്രാഹിം കുഞ്ഞിന് പങ്കുണ്ടെന്നും പലിശ വാങ്ങാതെ ഫയലിൽ എഴുതാൻ ആവശ്യപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. ഇതിന് രേഖാമൂലം തെളിവുണ്ടെന്നും അദ്ദേഹം പറയുന്നു. കൂടാതെ, മുഹമ്മദ് ഹനീഷാണ് തുക അനുവദിക്കാൻ ശുപാർശ ചെയ്തതെന്നും സൂരജ് പറഞ്ഞു. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോഴായിരുന്നു സൂരജിന്റെ പ്രതികരണം. പാലാരിവട്ടം പാലം അഴിമതിക്കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ് അടക്കമുള്ളവരുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കുകയാണ്.
ഇതോടെ റിമാൻഡ് പുതുക്കുന്നതിനായി പ്രതികളെ ഇന്ന് വിജിലൻസ് കോടതിയിൽ ഹാജരാക്കുകയാണ്. മൂവാറ്റുപുഴ വിജിലൻസ് കോടതി ഇന്ന് അവധിയായതിനാൽ കൊച്ചിയിൽ നടക്കുന്ന ക്യാംപ് സിറ്റിങ്ങിലാണ് സൂരജ് അടക്കമുള്ളവരെ കൊണ്ടുന്നത്. പ്രതികളുടെ ജാമ്യാപേക്ഷ നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. അഴിമതി കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ കുറ്റപ്പെടുത്തി സൂരജ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.