നാവികസേനയുടെ കപ്പലില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌ക്കുകള്‍ മോഷണം പോയ സംഭവം; കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു

അതേസമയം കപ്പല്‍ നാവികസേനയ്ക്ക് കൈമാറാത്തത് കാരണം സേനയുമായി ബന്ധപ്പെട്ട സുരക്ഷാ വിവരങ്ങളൊന്നും കപ്പലില്‍ ഇല്ലെന്നാണ് നാവികസേന വ്യക്തമാക്കിയത്

കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന നാവികസേനയുടെ ഐഎന്‍എസ് വിക്രാന്ത് എന്ന കപ്പലില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌ക്കുകള്‍ മോഷണം പോയ സംഭവത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. രാജ്യത്ത് നിര്‍മ്മിക്കുന്ന ആദ്യ വിമാനവാഹിനിക്കപ്പലില്‍ നിന്ന് നാല് ഹാര്‍ഡ് ഡിസ്‌ക്കുകളാണ് മോഷണം പോയിരിക്കുന്നത്. ഇതിനു പുറമെ ചില അനുബന്ധ ഉപകരണങ്ങളും കാണാതായിട്ടുണ്ട്.

കേന്ദ്ര ഏജന്‍സികള്‍ക്ക് പുറമെ കപ്പല്‍ശാല നല്‍കിയ പരാതിയില്‍ പോലീസും കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ക്രൈം ഡിറ്റാച്ച്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ബിജി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കപ്പലില്‍ ജോലിക്കെത്തിയ കരാര്‍ തൊഴിലാളികളേയും കപ്പല്‍ശാലയിലെ ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്.

അതേസമയം കപ്പല്‍ നാവികസേനയ്ക്ക് കൈമാറാത്തത് കാരണം സേനയുമായി ബന്ധപ്പെട്ട സുരക്ഷാ വിവരങ്ങളൊന്നും കപ്പലില്‍ ഇല്ലെന്നാണ് നാവികസേന വ്യക്തമാക്കിയത്. 2009ലാണ് ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മ്മാണം കപ്പല്‍ശാലയില്‍ ആരംഭിച്ചത്. 2022 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി നാവിക സേനയക്ക് കൈമാറും.

Exit mobile version