മധുരയിൽ കാറുകളും ബൈക്കും കൂട്ടിയിടിച്ച് നാല് മലപ്പുറം സ്വദേശികളടക്കം അഞ്ച് പേർ മരിച്ചു

മലപ്പുറം പേരശ്ശനൂരിൽ നിന്ന് ഏർവാടിയിൽ സിയാറത്തിനുപോയ ഒരു കുടുംബത്തിലെ ഉമ്മയും രണ്ടു മക്കളും മരിച്ചവരിൽപ്പെടുന്നു.

പഴനി: തമിഴ്‌നാട്ടിൽ വാഹനാപകടത്തിൽ നാല് മലയാളികൾ ഉൾപ്പടെ അഞ്ചുപേർക്ക് ദാരുണമരണം. മധുര ജില്ലയിൽ വാടിപ്പട്ടിയിൽ രണ്ട് കാറുകളും ബൈക്കും കൂട്ടിയിടിച്ചാണ് നാല് മലപ്പുറം സ്വദേശികളടക്കം അഞ്ചുപേർ മരിച്ചത്. ഏഴുപേർക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം പേരശ്ശനൂരിൽ നിന്ന് ഏർവാടിയിൽ സിയാറത്തിനുപോയ ഒരു കുടുംബത്തിലെ ഉമ്മയും രണ്ടു മക്കളും മരിച്ചവരിൽപ്പെടുന്നു. വ്യാഴാഴ്ച പകൽ മൂന്നേകാലോടെ വാടിപ്പട്ടിക്ക് സമീപം ദേശീയപാതയിലായിരുന്നു അപകടം.

കാറിലുണ്ടായിരുന്ന പേരശ്ശനൂർ വാളൂർ കളത്തിൽ മുഹമ്മദലിയുടെ ഭാര്യ റസീന (39), മകൻ ഫസൽ (21), മകൾ സഹന (ഏഴ്), കുറ്റിപ്പുറം മൂടാൽ സ്വദേശി ഹിളർ (47) എന്നിവരും ബൈക്ക് യാത്രക്കാരനായ തമിഴ്നാട് ദിണ്ടിക്കൽ സ്വദേശി പഴനിച്ചാമി(41)യുമാണ് മരിച്ചത്. കാറിലുണ്ടായിരുന്ന സിസാനയ്ക്ക് (18) ഗുരുതരപരിക്കുണ്ട്. മലപ്പുറത്തുനിന്ന് മധുര വഴി ഏർവാടിക്ക് പോകുകയായിരുന്നു ഇവർ.

മധുരയിൽനിന്ന് ആന്ധ്രയിലേക്ക് പോകുകയായിരുന്ന മറ്റൊരു കാർ ഒരു ബൈക്കിനെ ഇടിച്ചിട്ട ശേഷം വശത്തേക്ക് വെട്ടിച്ചപ്പോൾ മലപ്പുറത്തുനിന്നും തീർത്ഥാടനത്തിന് പോയവരുടെ കാറിൽ ഇടിക്കുകയായിരുന്നു. ഹിളർ സംഭവസ്ഥലത്തുതന്നെ മരിച്ചു. പഴനിച്ചാമി, റസീന, ഫസൽ, സഹന എന്നിവർ ആശുപത്രിയിൽവെച്ചാണ് മരിച്ചത്. ആന്ധ്രയിലേക്കുള്ള കാറിലുണ്ടായിരുന്ന സഞ്ജിത (22), പ്രവീൺ (14), കിരൺ (8), പഴനിച്ചാമിക്കൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന പാണ്ടിദുരൈ (46) എന്നിവർക്കും ഗുരുതരപരിക്കുണ്ട്. ഇവരെ മധുര, ദിണ്ടിക്കൽ സർക്കാർ ആശുപത്രികളിൽ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Exit mobile version