മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുടങ്ങാതെ എല്ലാ മാസവും 10രൂപ നല്‍കി ഒമ്പതാംക്ലാസുകാരന്‍; അഭിനന്ദനങ്ങളുമായി ധനമന്ത്രി

പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തിന് ശേഷമാണ് ആദര്‍ശ് പണം നല്‍കാന്‍ തുടങ്ങിയതെന്ന് ധനമന്ത്രിയുടെ കുറിപ്പില്‍ പറയുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാ മാസവും മുടങ്ങാതെ 10രൂപ നല്‍കുന്ന
വിദ്യാര്‍ത്ഥിയെ അഭിനന്ദിച്ച് ധനമന്ത്രി തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തിരുവനന്തപുരം, വ്‌ളാത്താങ്കര, വൃന്ദാവന്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ആദര്‍ശിന്റെ പുണ്യപ്രവൃത്തിയെ അഭിനന്ദിച്ചാണ് ധനമന്ത്രി ഫേസ്ബുക്കില്‍ കുറിപ്പിട്ടത്.

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആദര്‍ശ്. പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തിന് ശേഷമാണ് ആദര്‍ശ് പണം നല്‍കാന്‍ തുടങ്ങിയതെന്ന് ധനമന്ത്രിയുടെ കുറിപ്പില്‍ പറയുന്നു. പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം അഞ്ചാം ക്ലാസുകാരന്‍ ആദര്‍ശിന്റെ മനസിനെ വല്ലാതെ ഉലച്ചു. ദുരന്ത ഇരകള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അടിയന്തിരസഹായം നല്‍കിയത് അവന് പണം നല്‍കാന്‍ പ്രചോദനമായന്നും കുറിപ്പില്‍ പറയുന്നു.

ആദര്‍ശ് എല്ലാ മാസവും മണി ഓര്ഡറായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കുന്നതെന്നും കഴിഞ്ഞ നാല് വര്‍ഷമായി മുടക്കം വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
മുഖ്യമന്ത്രി തന്നെ ആദര്‍ശിനെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റ് ഇട്ടിരുന്നു. കാലവര്‍ഷക്കെടുതിക്ക് സഹായം കൊടുക്കരുതെന്ന് പറയുന്നവരോടൊപ്പമല്ല കേരളമനസ്സ് എന്നു തെളിയിക്കുന്നതിന്റെ അനുഭവമായിട്ടാണ് മാസംതോറുമുള്ള ആദര്‍ശിന്റെ കുഞ്ഞു സംഭാവനയെന്നാണ് അദ്ദേഹം പ്രകീര്‍ത്തിച്ചതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ധനമന്ത്രി പറഞ്ഞു.

ധനമന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിന്റെ പോസ്റ്റിന്റെ പൂര്‍ണ രൂപം

പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം അഞ്ചാം ക്ലാസുകാരന്‍ ആദര്‍ശിന്റെ മനസിനെ വല്ലാതെ ഉലച്ചു. ദുരന്ത ഇരകള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അടിയന്തിരസഹായം നല്‍കിയത് അവന് പ്രചോദനമായി. അന്നു മുതല്‍ എല്ലാ മാസവും ദുരിതാശ്വാസ നിധിയിലേയ്ക്ക് 10 രൂപ മണി ഓര്‍ഡറായി അയച്ചു വരുന്നു.

ഇപ്പോള്‍ നാല് വര്‍ഷം പിന്നിടുകയാണ്. മുടക്കം ഉണ്ടായിട്ടില്ല. ധനകാര്യ വകുപ്പില്‍ നിന്നും അഭിനന്ദന സര്‍ട്ടിഫിക്കറ്റുകളും ലഭിച്ചിട്ടുണ്ടെന്ന് എന്നോട് ആദര്‍ശ് പറഞ്ഞു. മുഖ്യമന്ത്രി തന്നെ ആദര്‍ശിനെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റ് ഇട്ടിരുന്നു. കാലവര്‍ഷക്കെടുതിക്ക് സഹായം കൊടുക്കരുതെന്ന് പറയുന്നവരോടൊപ്പമല്ല കേരളമനസ്സ് എന്നു തെളിയിക്കുന്നതിന്റെ അനുഭവമായിട്ടാണ് മാസംതോറുമുള്ള ആദര്‍ശിന്റെ കുഞ്ഞു സംഭാവനയെ അദ്ദേഹം പ്രകീര്‍ത്തിച്ചത്.

തിരുവനന്തപുരം, വ്‌ളാത്താങ്കര, വൃന്ദാവന്‍ ഹൈസ്‌കൂളില്‍ ഇപ്പോള്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുകയാണ്. അച്ഛന് കുവൈറ്റിലാണ് ജോലി. അമ്മയോടൊപ്പമാണ് താമസം. ഇന്ന് അപ്പൂപ്പനോടൊപ്പം എന്നെ കാണാന്‍ വന്നത് മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തിന്റെ ഒരു പകര്‍പ്പ് തരാനാണ്. സ്‌കൂള്‍ തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെന്ന പേരില്‍ ഒരു ബോക്‌സ് എല്ലാ സ്‌കൂളുകളിലും സ്ഥാപിക്കുകയെന്നതാണ് പ്രോജക്ട്.

നല്ല പങ്ക് കുട്ടികളുടെ കൈയിലും ചെറുതെങ്കിലും കാശ് കാണും. അത് തുച്ഛവിലയ്ക്ക് കിട്ടുന്ന മിഠായിയും ലഹരിവസ്തുക്കളും വാങ്ങാനാണ് ഉപയോഗിക്കുന്നത്. ദുരിതാശ്വാസനിധി ബോക്‌സ് കാണുമ്പോള്‍ അതിലേയ്ക്ക് നിക്ഷേപിക്കാനുള്ള മനോഭാവം ഉണ്ടാവുകയും, തെറ്റായ വഴിയിലേയ്ക്ക് പോകാതിരിക്കുകയും ചെയ്യും.

വര്‍ഷത്തിലൊരിക്കല്‍ നിശ്ചിത ദിവസം എല്ലാ സ്‌കൂളുകളിലും പ്രധാനധ്യാപകരുടെ സാന്നിദ്ധ്യത്തില്‍ ഈ തുക എണ്ണിത്തിട്ടപ്പെടുത്തി ദുരിതാശ്വാസനിധിയിലേയ്ക്ക് കൈമാറാം. പലതുള്ളി പെരുവെള്ളം പോലെ എല്ലാ സ്‌കൂളുകളിലെയും പെട്ടിയിലെ പണം ഒത്തുചേര്‍ക്കുമ്പോള്‍ നല്ലൊരു തുകയുണ്ടാകും. പണത്തേക്കാള്‍ കുട്ടികളുടെ സ്വഭാവരൂപീകരണത്തിന് ഇത് സഹായിക്കുമെന്നാണ് ആദര്‍ശിന്റെ അഭിപ്രായം.

Exit mobile version