ക്ഷേത്രത്തിലേക്ക് മനുഷ്യവിസര്‍ജ്യം വലിച്ചെറിഞ്ഞ് മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമം: വളാഞ്ചേരിയില്‍ ഒരാള്‍ അറസ്റ്റില്‍

മലപ്പുറം: മതസ്പര്‍ധയുണ്ടാക്കാന്‍ ക്ഷേത്രത്തിലേക്ക് മനുഷ്യവിസര്‍ജ്യം വലിച്ചെറിയുകയും വിഗ്രഹങ്ങള്‍ തകര്‍ക്കുകയും ചെയ്തയാള്‍ അറസ്റ്റില്‍. എടയൂര്‍ സ്വദേശി സികെ പാറ സ്വദേശി രാമകൃഷ്ണന്‍ (50) ആണ് അറസ്റ്റിലായത്. വടക്കുംപുറം സികെ പാറ നെയ്തലപ്പുറത്ത് ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലാണ് ഇയാള്‍ അതിക്രമം നടത്തിയത്. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് പ്രതി ചെയ്തതെന്ന് വളാഞ്ചേരി പോലീസ് പറഞ്ഞു.

തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കരേക്കാട് നെയ്തലപ്പുറം ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തിനകത്തേക്ക് മനുഷ്യവിസര്‍ജ്യം കവറിലാക്കി വലിച്ചെറിയുകയും നാഗത്തറയും പ്രതിഷ്ഠയും തകര്‍ക്കുകയുമായിരുന്നു.

വളാഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തിലാണ് രാമകൃഷ്ണന്‍ പിടിയിലായത്. ആരാധനാലയം തകര്‍ത്ത് മതസ്പര്‍ദ്ധയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി കുറ്റകൃത്യം നടത്തിയതെന്ന് പോലീസ് പറയുന്നു. പ്രതിയെ ക്ഷേത്രത്തിലെത്തിച്ച് തെളിവെടുത്തു.

സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹത്തിലാണ് പ്രതിയെ ക്ഷേത്രത്തിലെത്തിച്ചിരുന്നത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Exit mobile version