പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ കേസ് ക്രൈം ബ്രാഞ്ച് അവസാനിപ്പിക്കുന്നു

ഇതിനാൽ തന്നെ ഇക്കാര്യത്തിൽ തുടർനടപടികളും ഉണ്ടാവില്ല.

കണ്ണൂർ: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ കേസ് അവസാനിപ്പിക്കുന്നു. ആത്മഹത്യ കേസ് സിബിഐയ്ക്ക് വിടണമെന്ന കുടുംബത്തിന്റെ ആവശ്യം നിലനിൽക്കെയാണ് തെളിവുകളില്ലാത്തതിനാൽ കേസ് അവസാനിപ്പിക്കാൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്. സാജൻ ആത്മഹത്യ ചെയ്തതത് കോടികൾ ചെലവഴിച്ച് നിർമ്മിച്ച കൺവെൻഷൻ സെന്ററിന് അനുമതി ലഭിക്കാത്തതിന്റെ മനോവിഷമിത്താൽ ആണെന്നും എന്നാൽ കേസിൽ ആർക്കെതിരേയും തെളിവ് ലഭിച്ചിട്ടില്ലെന്നും ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം പറയുന്നു. തെളിവില്ലാത്തതിനാലാണ് കേസ് അവസാനിപ്പിക്കുന്നതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ ആന്തൂർ നഗരസഭാ അധ്യക്ഷ പികെ ശ്യാമളയെയും ഉദ്യോഗസ്ഥരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. നഗരസഭയിലെ ഫയലുകൾ പിടിച്ചെടുത്തു പരിശോധിക്കുകയും ചെയ്തു. എന്നാൽ, സാജന്റെ ആത്മഹത്യയിലേക്ക് നയിച്ച ക്രിമിനൽ കുറ്റം ചെയ്‌തെന്ന് സ്ഥാപിക്കാനാവശ്യമായ തെളിവുകൾ കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞില്ല. പ്രതികളാരുമില്ലാത്ത അസ്വാഭാവിക മരണക്കേസ് സംബന്ധിച്ച റിപ്പോർട്ട് തളിപ്പറമ്പ് ആർഡിഒക്കാണ് നൽകുക. ഇതിനാൽ തന്നെ ഇക്കാര്യത്തിൽ തുടർനടപടികളും ഉണ്ടാവില്ല.

അതേസമയം കുടുംബത്തേയും സാജന്റെ ഭാര്യ ബീനയേയും അപമാനിക്കും വിധം വന്ന വാർത്തകളിലെ മൊഴി പോലീസിന് ലഭിച്ചിട്ടില്ലെന്നും ഈ വിവരം അന്വേഷണ ഉദ്യോഗസ്ഥർ നൽകിയതല്ലെന്നും വ്യാജമായി സൃഷ്ടിച്ചതാണെന്നും കണ്ണൂർ എസ്പി കുടുംബത്തിന് അയച്ച കത്തിൽ പറയുന്നു.

സാധ്യമായ എല്ലാ സംവിധാനവും ഉപയോഗിച്ച് പിഴവറ്റ അന്വേഷണമാണ് നടത്തിയതെന്നും കത്തിൽ വ്യക്തമാക്കുന്നു. കത്ത് സ്ഥിരീകരിച്ച കുടുംബം പക്ഷെ പ്രതികരണത്തിന് തയാറായില്ല. വിവാദങ്ങൾ അവസാനിക്കുകയും കൺവെൻഷൻ സെന്റർ പ്രവർത്തനം തുടങ്ങുകയും ചെയ്ത സാഹചര്യത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പരാതിയിൽ നിന്ന് കുടുംബം പുറകോട്ട് പോയേക്കും. വിവാദങ്ങൾ അവസാനിപ്പിക്കാനാണ് കുടുംബത്തിനും താൽപര്യം.

Exit mobile version