തിരുവനന്തപുരം: മഴക്കെടുതിയും ഉരുൾപൊട്ടലുമുണ്ടായ സംസ്ഥാനത്തെ 1038 വില്ലേജുകൾ ദുരന്തബാധിത പ്രദേശമെന്ന് പ്രഖ്യാപിച്ച് സർക്കാർ. മലപ്പുറം, വയനാട് ജില്ലകളിലെ മുഴുവൻ വില്ലേജുകളേയും ദുരന്തബാധിതമായി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ ഒരു വില്ലേജ് പോലും ദുരന്തബാധിത പ്രദേശ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.
ദുരന്തബാധിത വില്ലേജുകളുടെ പട്ടിക ഇങ്ങനെ: കാസർകോട് 61 വില്ലേജുകൾ, കണ്ണൂർ 95, വയനാട് 49, മലപ്പുറം 138, പാലക്കാട് 124, കോഴിക്കോട് 115, തൃശ്ശൂർ 215, എറണാകുളം 62, ഇടുക്കി 38, കോട്ടയം 59, ആലപ്പുഴ 55, പത്തനംതിട്ട 22, കൊല്ലം 5 ഇങ്ങനെയാണ് വില്ലേജുകളുടെ കണക്കുകൾ. കഴിഞ്ഞ പ്രളയ കാലത്ത് മൂന്നു ഘട്ടങ്ങളായി 1264 വില്ലേജുകളെയാണ് ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിരുന്നതെങ്കിൽ ഇത്തവണ ഒറ്റത്തവണയായി തന്നെ പട്ടിക പുറത്തിറക്കുകയായിരുന്നു.
ബാങ്കുകളുടെ വായ്പ മൊറട്ടോറിയം പ്രഖ്യാപനത്തിന് പ്രധാന മാനദണ്ഡമായി കണക്കാക്കുന്നത് ദുരന്തബാധിത പ്രദേശങ്ങളുടെ ഈ പട്ടികയാണ്. കേന്ദ്ര സഹായത്തിനുള്ള സംസ്ഥാനത്തിന്റെ അപേക്ഷ തയ്യാറാക്കുന്നതും ഇതനുസരിച്ചാണ്. പ്രളയബാധിത വില്ലേജുകളുടെ വിജ്ഞാപനം ഇറങ്ങിയതോടെ സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി മൊറട്ടോറിയം സംബന്ധിച്ചുള്ള വിഷയം ഉടൻ ചർച്ച ചെയ്യും. പ്രളയത്തിൽ അകപ്പെട്ട കുടുംബങ്ങൾക്കുള്ള അടിയന്തര സഹായ വിതരണത്തിനുളള മാനദണ്ഡവും നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.