മരുന്ന് നിർത്തി കുഞ്ഞിന് നൽകിയത് പൊൻകാരം; മോഹനൻ വൈദ്യരുടെ വ്യാജ ചികിത്സയിൽ ഒന്നര വയസുള്ള കുഞ്ഞ് മരിച്ചെന്ന് മെഡിക്കൽ കോളേജിലെ ഡോക്ടർ

ചികിത്സകൻ ചേർത്തല സ്വദേശി മോഹനൻ വൈദ്യർക്കെതിരെ ഗുരുതര ആരോപണവുമായി തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർ.

തൃശ്ശൂർ: വ്യാജചികിത്സയുടെ പേരിൽ സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്ന ചികിത്സകൻ ചേർത്തല സ്വദേശി മോഹനൻ വൈദ്യർക്കെതിരെ ഗുരുതര ആരോപണവുമായി തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർ. ജനകീയ നാട്ടുവൈദ്യശാല എന്ന പേരിൽ വ്യാജചികിത്സ നടത്തുന്ന വൈദ്യരുടെ ചികിത്സയിൽ ഒന്നര വയസ്സുള്ള കുഞ്ഞ് മരിച്ചതായാണ് തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗം ജൂനിയർ റസിഡന്റ് ഡോക്ടർ വിപിൻ കളത്തിൽ വെളിപ്പെടുത്തുന്നത്.

സമൂഹ മാധ്യമങ്ങളിലൂടെ പണം പിരിച്ച് ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന വ്യക്തിയാണ് വൈദ്യരുടെ അടുത്തേക്ക് കുട്ടിയെ ചികിത്സയ്ക്ക് അയച്ചതെന്നും ഡോക്ടർ വിപിൻ വെളിപ്പെടുത്തുന്നു.

പ്രോട്ടീനും കൊഴുപ്പും പൂർണമായും ദഹിപ്പിക്കാൻ കഴിയാത്ത പ്രൊപ്പിയോണിക് അസിഡീമിയ എന്ന രോഗമുള്ള കുട്ടിയാണ് മരിച്ചത്. കുട്ടിയ്ക്ക് ഇത്തരത്തിലുള്ള ഒരു രോഗവും ഇല്ലെന്നും ഓട്ടിസം ആണെന്നും പറഞ്ഞാണ് മോഹനൻ വൈദ്യർ ചികിത്സ തുടങ്ങിയതെന്നാണ് കുട്ടിയുടെ മാതാവ് വെളിപ്പെടുത്തിയതെന്ന് ഡോക്ടർ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

ആദ്യം അമൃത മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു കുട്ടി. എന്നാൽ മോഹനൻ വൈദ്യർ ഈ ചികിത്സയെല്ലാം നിർത്തി വയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു.

പിന്നീട് ദിവസങ്ങൾക്ക് ശേഷം ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ അമല ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സാമ്പത്തിക പരാധീനതകൾ കാരണം, മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. ആശുപത്രിയിലെത്തുമ്പോൾ തന്നെ ഗുരുതരാവസ്ഥയിലായ കുട്ടി പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നെന്ന് ഡോക്ടർ വെളിപ്പെടുത്തുന്നു. ഒരു പരിധി വരെ മുൻപോട്ട് പോകമായിരുന്ന അവസ്ഥയെ ഇത്ര പെട്ടെന്ന് മരണത്തിലേക്ക് തള്ളി വിട്ടത് മോഹനൻ വൈദ്യരുടെ ചികിത്സ ഒന്നു മാത്രമാണെന്ന് ഡോക്ടർ പറയുന്നു.

ഡോ.വിപിൻ കളത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

കഴിഞ്ഞ ദിവസം ഐ സി യു ഡ്യൂട്ടിയിൽ അമല മെഡിക്കൽ കോളേജിൽ നിന്നും അതീവ ഗുരുതരാവസ്ഥയിൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഒന്നര വയസായ ഒരു കുട്ടിയെ രാത്രിയിൽ റഫർ ചെയ്യുകയുണ്ടായി. റഫർ ചെയ്യുന്നതിനു മുന്നെ അറിയിച്ച വിവരങ്ങളിൽ കുട്ടിക്ക് പ്രൊപ്പിയോണിക്ക് അസിഡീമിയ (Propionic Acidemia) എന്ന രോഗമാണെന്നും, കുഴപ്പമില്ലാതെ പോകുന്നതിനിടയിൽ കഴിഞ്ഞ നാല് മാസമായി ആയുർവേദ ട്രീറ്റ്‌മെന്റ് തുടങ്ങി, മറ്റുളള മോഡേൺ മെഡിസിൻ എല്ലാം നിർത്തി, അസുഖം കൂടുതലായി അമലയിൽ ചികിത്സ തേടി, സാമ്പത്തിക ബുദ്ധിമുട്ട് കാരണം നമ്മുടെ മെഡിക്കൽ കോളേജിലോട്ട് വിടുകയാണ്.

അന്നാണേൽ ഐ സി യു ഫുളളും. സ്വാഭാവികമായി ഞാൻ ആയുർവേദ്ദത്തെ കുറേ പഴിച്ചു. ഏതാണ്ട് രാത്രി 8 മണിയോടു കൂടി കുട്ടി എത്തി. എത്തുമ്പോൾ തന്നെ പരിശോധനയിൽ ശരീരോഷ്മാവ് കുറഞ്ഞിരിക്കുന്നു (Hypothermia), പ്രഷർ കുറവായിരുന്നു (Low BP), രക്ത ഓട്ടം കുറഞ്ഞ് ചെറിയ തോതിൽ നീല കളർ (cyanosis) കണ്ടുതുടങ്ങിയിരിക്കുന്നു. ശ്വസനം അസിഡോറ്റിക്ക് പോലെയും (Acidotic Breathing).

കുട്ടിയെ വെന്റിലേറ്റ് ചെയ്യേണ്ടി വന്നു. കുട്ടിയുടെ ആദ്യഘട്ട രക്ത പരിശോദന ഫലം Severe Metabolic Acidosis with Hypokalemia ആയിരുന്നു. എമർജൻസി ട്രീറ്റ്‌മെൻറിനു ശേഷം ഏകദേശം 12 മണിക്ക് ഹിസ്റ്ററി എടുക്കാൻ ഉമ്മയെ വിളിച്ചു.

കുട്ടിയ്ക്ക് 28 ന്റെ അന്നു തുടങ്ങി പാലുകുടി കുറവ് (decreased feeding), കളി കുറവ് (Decreased Activtiy ), ഇടയ്ക്ക് ഇടയ്ക്ക് ഉള്ള ചർദ്ദി persistent vomiting എന്നിവ കണ്ടതിനെ തുടർന്ന് അമൃത മെഡിക്കൽ കോളേജിൽ നടത്തിയ വിദഗ്ദ പരിശോദനയിൽ കുട്ടിയ്ക്ക് പ്രൊപ്പിയോണിക്ക് അസീഡീ മിയ എന്ന ജനിതക രോഗമാണെന്നും (Included Under Inborn errors of Metabolism) പൂർണമായി ചികിത്സിച്ച് ഭേദമക്കാൻ സാധിക്കില്ല എന്നും, പക്ഷേ അധികമാകാതെ പിടിച്ചു നിർത്താൻ സാധിക്കുന്ന മരുന്ന് കുറിച്ച് കൊടുത്തു. ഇടയ്ക്ക് വരുന്ന ജലദോഷം, പനി എന്നിവ അല്ലാതെ രോഗത്തിന്റെ മൂർദ്ധന്യാവസ്ഥ കൂടാതെ ഒരു വർഷം കഴിഞ്ഞു.

അപ്പോഴാണ് പ്രമുഖ ഫേസൂക്ക് നന്മ മരത്തിന്റെ ഉപദേശപ്രകാരം മോഹനനെ കാണാൻ പോകുന്നത്. ഉമ്മയുടെ വാക്കുകളിലൂടെ: ‘കൊല്ലത്ത് ഉള്ള ചികിത്സാ കേന്ദ്രത്തിൽ ആണ് പോയത്, ആദ്യ തവണ പോകമ്പോൾ 100 രൂപ ഫീസായി നല്കണം പിന്നീട് ഒരിക്കലും കൺസട്ടേഷൻ ഫീ വേണ്ട, മരുന്നിന് മാത്രം മതി, അത് 10 ദിവസം കൂടുമ്പോൾ വരണം, മരുന്നിന് 1000 രൂപയ്ക്ക് അടുത്ത് വരും ഒരോ തവണയും. മുൻപുള്ള ഒരു റിപ്പോർട്ട് പോലും നോക്കാതെ പ്രൊപ്പിയോണിക്ക് അസിഡീമിയ എന്ന രോഗമില്ലെന്നും കുട്ടിയ്ക്ക് ഓട്ടിസം ആണെന്നും.

ചികിത്സ തുടങ്ങുന്നതിനു മുൻപ് മറ്റെല്ലാം മരുന്നും നിർത്തണം, ചികിത്സയുടെ ഭാഗമായി നൽകിയത് നാടൻ നെല്ലിക്ക നീരും, പൊൻകാരം (Tankan Bhasma ) എന്ന മെഡിസിനും”

ആളുടെ വാക്ക് കേട്ട് മരുന്നെല്ലാം നിർത്തി, പ്രശ്‌നങ്ങൾ വഷളാകാൻ തുടങ്ങി അതിന്റെ ബാക്കി പത്രമായി ഒരാഴ്ച്ചയായി പനിയും, ചുമയും മൂർച്ചിച്ച് ശ്വാസം എടുക്കുന്നത് കൂടുവാൻ തുടങ്ങി, അങ്ങനെ കുട്ടിയെ കൊല്ലത്തെ ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടു പോകുന്ന വഴി രോഗം മൂർച്ചിച്ചതിനാൽ അമലയിൽ ഇറക്കുവായിരുന്നു. (Severe Metabolic Crisis)

കുട്ടിയുടെ അവസ്ഥ മെച്ചപ്പെടാത്തതിനാൽ കേസ് ശിശുരോഗ വിഭാഗം വിദഗ്ധൻ ഡോക്ടർ പുരുഷോത്തമൻ കെ. കെ. യുമായി ഡിസ്‌കസ് ചെയ്യുകയും, രാവിലെ തന്നെ പെരിട്ടോണിയൽ ഡയാലിസിസ് (Peritoneal Dialysis PD) ചെയ്യാൻ നിർദേശിക്കുകയും ചെയ്തു. അങ്ങനെ PD ആരംഭിച്ചു.

പക്ഷേ ഉച്ചയോടു കൂടി അവസ്ഥ മോശമാകുകയും, പ്രഷർ താഴ്ന്ന്, മരുന്നുകൾക്ക് പ്രതികരികാത്ത അവസ്ഥയിലോട്ട് നീങ്ങുകയും കുട്ടി മരണത്തിന് കീഴടങ്ങുകയും ചെയ്തു.

ക്രമമായ ഭക്ഷണക്രമത്തിലൂടെയും (പ്രോട്ടിൻ കുറച്ച്) കുറിച്ച മരുന്നുകളിലൂടെയും (ബയോട്ടിൻ , കാർനിട്ടിൻ, സോഡിയം ബെൻസോവേറ്റ്) ഒരു പരിധി വരെ മുൻപോട്ട് പോകമായിരുന്ന അവസ്ഥയെ ഇത്ര പെട്ടന്ന് മരണത്തിലേട്ട് തളളിവിട്ടത് മോഹനൻ ന്റെ ചികിത്സ ഒന്നു മാത്രമാണെന്നന്ന് നിസ്സംശയം പറയാം. ഡിഗ്രി വരെ പഠിച്ച ആ ഉമ്മ വരെ ഈ തട്ടിപ്പിൽ വീണ പോയിട്ടുണ്ടെങ്കിൽ ബാക്കിയുള്ളവരുടെ അവസ്ഥ നമ്മുക്ക് ഊഹിക്കാം. ഇത് ഒരു ഉദാഹരണം മാത്രമാണ് ഇങ്ങനെ എത്ര ആളുകളാണ് ദിനം പ്രതി കല്ലായും കാൻസറായും പറ്റിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് !!

എന്റെ സുഹൃത്തുക്കളോട് ഒന്നേ പറയാൻ ഉള്ളൂ. ദയവ് ചെയ്ത് വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരുടെ ചികിത്സക്കായി കാത്തു നില്ക്കരുത്. അശാസ്ത്രീയതക്ക് ശാസ്ത്രീയ മുഖം നൽകി ജനങ്ങളെ വഞ്ചിക്കുന്നവരെ അഴിക്കുള്ളിലാക്കേണ്ട കാലം എന്നേ അതിക്രമിച്ചു ?? ‘തട്ടിപ്പിനിരയാകുന്നത് പലരും പുറത്തു പറയാറില്ല. പുറത്തു പറഞ്ഞാൽ തന്നെ നിയമ നടപടികൾക്ക് ആർക്കും താൽപര്യമില്ല. അതിൻറെ പുറകെ ഓടേണ്ടി വരും എന്നത് തന്നെ പ്രശ്‌നം. പക്ഷേ ജനങ്ങളുടെ ആരോഗ്യത്തിൽ ഇടപെടാൻ സർക്കാരിന് കടമയുണ്ട്. അതല്ല,ഓട്ടോറിക്ഷ ഓടിക്കാൻ അറിയാത്ത, അതിന് ലൈസൻസ് ഇല്ലാത്ത ആൾ വിമാനം പറപ്പിച്ചോട്ടേ എന്നാണ് നിലപാടെങ്കിൽ ഒന്നും പറയാനില്ല.അല്ലെങ്കിൽ ശക്തമായ നിയമ നടപടി ഉണ്ടാവണം.

Exit mobile version