മഴ കുറഞ്ഞു; ഉരുൾപൊട്ടലുകളില്ല; ഖനനത്തിന് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച് സർക്കാർ

ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പിനെ തുടർന്നാണ് ഖനനത്തിനു സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്.

തിരുവനന്തപുരം: ഒട്ടേറെ പേരുടെ ജീവനെടുത്ത കനത്ത ഉരുൾപൊട്ടലിനെ തുടർന്ന് സംസ്ഥാനത്ത് ഖനനത്തിന് ഏർപ്പെടുത്തിയിരുന്ന നിരോധനം സർക്കാർ പിൻവലിച്ചു. നേരത്തെ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പിനെ തുടർന്നാണ് ഖനനത്തിനു സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്. മഴ കുറഞ്ഞസാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പുകൾ പിൻവലിച്ചതിനെത്തുടർന്നാണ് നിയന്ത്രണവും നീക്കിയത്.

അതിതീവ്ര മഴ കുറഞ്ഞതിനാലും മണ്ണിന്റെ ഈർപ്പം കുറഞ്ഞതിനാലും ഖനന നിരോധനം പിൻവലിക്കുന്നു എന്നാണ് മൈനിങ് ആന്റ് ജിയോളജി ഡയറക്ടർ കെ ബിജു ഐഎഎസിന്റെ ഉത്തരവിലുള്ളത്. എല്ലാ ക്വാറി ഉടമകൾക്കും ഉത്തരവിന്റെ പകർപ്പ് അയച്ചിട്ടുണ്ട്. പ്രാദേശികമായി കളക്ടർമാർ നിരോധനം ഏർപ്പെടുത്തിയ സ്ഥലങ്ങളിൽ നിരോധനം തുടരും.

കനത്ത മഴയിൽ വയനാട് പുത്തുമലയിലും നിലമ്പൂരിലെ കവളപ്പാറയിലും അതിശക്തമായ ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്നാണ് ഖനനത്തിന് നിരോധനം ഏർപ്പെടുത്തിയത്. വീട്-കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് സാധാരണ മണ്ണ് നീക്കം ചെയ്യുന്നതടക്കം എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ചിരുന്നു.

കഴിഞ്ഞ ഒരു വർഷത്തിനിടെ 129 ക്വാറികൾക്കാണ് സംസ്ഥാനത്ത് അനുമതി ലഭിച്ചത്. ലൈസൻസുള്ള 750 ക്വാറികളാണ് സംസ്ഥാനത്തുള്ളത്. പാരിസ്ഥിതിക അനുമതി ഉള്ള ക്വാറികളുടെ പ്രവർത്തനം തടയാനാകില്ലെന്നും തടഞ്ഞാൽ കോടതി നടപടികളെ നേരിടേണ്ടിവരുമെന്നും മൈനിംഗ് ആന്റ് ജിയോളജി ഉദ്യോഗസ്ഥർ പറയുന്നു.

Exit mobile version