പ്രായപൂര്‍ത്തിയാകാത്ത മകന് ബൈക്കോടിക്കാന്‍ നല്‍കി, അച്ഛനും മകനും ശിക്ഷ

ബൈക്കില്‍ മൂന്നുപേരുമായി പോകുന്നതിനിടെയാണ് കുട്ടിയെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എല്‍ദോ കെ വര്‍ഗീസ് പിടികൂടിയത്

കൊച്ചി: പ്രായപൂര്‍ത്തിയാകാതെ ബൈക്ക് ഓടിച്ച മകനും ഇതിന് കൂട്ടുനിന്ന പിതാവിനും ശിക്ഷ. എടപ്പാളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവേഴ്‌സ് ട്രയിനിങ് റിസര്‍ച്ച് സെന്ററില്‍ ഒരു ദിവസത്തെ പരിശീലനത്തിനയക്കാനാണ് അര്‍ടിഒയുടെ ഉത്തരവ്. കലൂര്‍ സ്വദേശികളായ അച്ഛനും മകനുമാണ് പരിശീലനത്തിന് പോകേണ്ടത്.

ബൈക്കില്‍ മൂന്നുപേരുമായി പോകുന്നതിനിടെയാണ് കുട്ടിയെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എല്‍ദോ കെ വര്‍ഗീസ് പിടികൂടിയത്. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ ആര്‍ക്കും ലൈസന്‍സ് ഇല്ലെന്നും എല്ലാവരും പതിനെട്ടുവയസ്സില്‍ താഴെ പ്രായമുള്ളവരാണെന്നും കണ്ടെത്തി.

പിന്നീട് ബൈക്കോടിച്ച കുട്ടിയെ ആര്‍ടിഒ ഓഫീസില്‍ കൊണ്ടുവന്ന ശേഷം ഇനി തെറ്റ് ആവര്‍ത്തിക്കില്ലെന്ന് ഇംപോസിഷന്‍ എഴുതുപ്പിച്ചു. കുട്ടിയുടെ പിതാവിനോട് ലൈസന്‍സുമായി ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇദ്ദേഹം ഹാജരാകുമ്പോള്‍ മകനുമായി എടപ്പാളില്‍ ബോധവത്കരണത്തിന് പോകേണ്ട തിയ്യതി നല്കുമെന്നു ആര്‍ടിഒ കെ മനോജ് പറഞ്ഞു.

18 വയസ്സുതികയാത്ത കുട്ടികള്‍ വാഹനങ്ങള്‍ ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ രക്ഷിതാക്കള്‍ക്കെതിരെയായിരിക്കും നടപടിയെടുക്കുക. നിലവില്‍ കുട്ടി ഡ്രൈവര്‍മാരുടെ എണ്ണം കൂടുന്നുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റോഡുകളില്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്.

Exit mobile version