കെഎം ബഷീറിന്റെ ഫോൺ എവിടെ; ദുരൂഹതകൾ ഇനിയും ബാക്കി; കടുത്ത ആരോപണങ്ങളുമായി റിട്ട. എസ്പി

കെഎം ബഷീറിന്റെ ഫോൺ ഇതുവരെ പോലീസ് കണ്ടെടുക്കാത്തതും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാത്തതും വീഴ്ച

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെഎം ബഷീറിന്റെ കേസില്‍ ദുരൂഹതകള്‍ ആരോപിച്ച് റിട്ട. എസ്പി രംഗത്ത്. കെഎം ബഷീറിനെ ഐഎഎസ് ഓഫീസർ ശ്രീറാമും സുഹൃത്ത് വഫയും സഞ്ചരിച്ചിരുന്ന കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് റിട്ട. എസ്പി ജോർജ് ജോസഫാണ് രംഗത്തെത്തിയിരിക്കുന്നത്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള് അദ്ദേഹം നിരത്തിയത്.

കെഎം ബഷീറിനെ ശ്രീറാം വെങ്കിട്ടറാമൻ അബദ്ധത്തിൽ ഇടിക്കുകയായിരുന്നില്ലെന്നും അതൊരു മുൻകൂട്ടി തയ്യാറാക്കിയ അപകടമാണെന്നും ജോർജ് ജോസഫ് വീഡിയോയിൽ പറയുന്നു. അപകടം നടന്ന സ്ഥലത്ത് നിന്ന് കെഎം ബഷീറിന്റെ ഫോൺ ഇതുവരെ പോലീസ് കണ്ടെടുക്കാത്തതും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാത്തതും പോലീസിന്റെ വീഴ്ചയാണെന്നും അദ്ദേഹം ആരോപിക്കുന്നു.

ജോർജ് ജോസഫ് പറയുന്നതിങ്ങനെ:

‘തനിക്ക് തിരുവനന്തപുരം നഗരത്തിലെ ഓരോ കോണും കാണാപാഠമാണ്. അതുകൊണ്ടുതന്നെ, തന്റെ ശ്രദ്ധയിൽപ്പെട്ട രണ്ട് കാര്യങ്ങളാണ് പറയുന്നത്. തിരുവനന്തപുരത്തെ കവടിയാർ മുതൽ വെള്ളയമ്പലം വരെ കഷ്ടിച്ച് ഒന്നര കിലോമീറ്റർ ആണ് ദൂരം. വെള്ളയമ്പലം മുതൽ അപകടം ഉണ്ടായ മ്യൂസിയം പോലീസ് സ്റ്റേഷന്റെ മുൻവശം വരെ ഒന്നേകാൽ കിലോമീറ്റർ ദൂരവും. ഈ സംഭവത്തെ കുറിച്ച് വഫ വിവരിച്ചപ്പോഴും വെങ്കിട്ടരാമന്റെ സ്‌റ്റേറ്റ്‌മെന്റ് വന്നപ്പോഴും പോലീസ് വിവരിച്ചപ്പോഴും തുടക്കം മുതൽ രണ്ട് കാര്യങ്ങളിൽ സംശയം തോന്നി. ഒന്ന് വഫയെ വിളിച്ച് കാറിൽ കയറിയപ്പോൾ കഫേ കോഫി ഡെയുടെ അവിടെ വന്നപ്പോൾ പെട്ടെന്ന് വെങ്കിട്ടറാമൻ അവളെ സീറ്റിൽ നിന്ന് മാറ്റിയിരുത്തിയിട്ട് പുറകിൽ കൂടി വന്ന് കയറി പിന്നെ വണ്ടി അതിഗംഭീരമായൊരു സ്പീഡിൽ പോകുകയാണ് എന്നാണ് പറഞ്ഞത്.
എന്തിനാണ് പെട്ടെന്ന് അങ്ങനെ മാറിക്കയറിയത് എന്ന് എനിക്ക് സംശയം തോന്നി.

വെള്ളയമ്പലത്ത് നിന്ന് ഏകദേശം 140 കിലോമീറ്റർ സ്പീഡിൽ പോയെന്ന് മോട്ടോർ വെഹിക്കിൾസ് ഡിപാർമെന്റ് പറയുന്നുണ്ട്. കവടിയാർ മുതൽ മ്യൂസിയം പോലീസ് സ്റ്റേഷന്റെ അടുത്ത് വരെ 11 സിസി ടിവി ദൃശ്യങ്ങൾ ഉണ്ടായിട്ടും അതൊന്നും പോലീസിന് കിട്ടിയില്ല എന്നുള്ളത് മറ്റൊരു കാര്യം. അതെല്ലാം പോലീസിന്റെ ഒരു പരാജയമായിട്ട് തന്നെയാണ് ഞാൻ കാണുന്നത്.

അപകടം ഉണ്ടായ സ്ഥലം ഞാൻ സന്ദർശിച്ചു. ഈ വാഹനത്തിന്റെ വലതുവശത്താണ് ഏറ്റവും കൂടുതൽ ഡാമേജ് വന്നിരിക്കുന്നത്.

വെള്ളയമ്പലത്ത് നിന്ന് ഈ വാഹനം ഓടിച്ചുവരുന്നത് കണ്ട രണ്ട് ഓട്ടോറിക്ഷക്കാർ അവർ അവരുടെ ജീവൻ രക്ഷിക്കാൻ വേണ്ടി ഒതുക്കിയെന്നും പബ്ലിക് ഓഫീസിന് മുന്നിൽ ഈ കാർ വന്നപ്പോൾ അവിടെ ഒതുക്കി നിർത്തിയിരിക്കുന്ന ബഷീറിനെ ഇടിക്കുന്നുവെന്നാണ് പറഞ്ഞത്.

റീകൺസ്ട്രക്ഷൻ തിയറി വെച്ച് നോക്കുമ്പോൾ ഈ വാഹനത്തിന്റെ ഇടത് വശവും അവിടെ നിന്ന മരത്തിന്റെ സൈഡിലൂടെ ഉരഞ്ഞേ പോയിട്ടുള്ളൂ. ഇടിച്ചല്ല പോയിരിക്കുന്നത്.

അതിന് ശേഷം 15 മീറ്റർ മുന്നിൽ നിൽക്കുന്ന ഇരുമ്പ് തൂൺ അത് വാഹനത്തിന്റെ നടുക്ക് ഇടിച്ചിട്ട് അത് തെറിച്ചുപോയിരിക്കുകയാണ്. അത്രയും വലിയ ഇടിയാണ്. അതിന് ശേഷം വണ്ടി ഇടിച്ച് നിൽക്കുന്നത് അടുത്ത മരത്തിന്റെ മേലെയാണ്. എങ്ങനെയാണ് ഇങ്ങനെയൊരു അപകട സീൻ വന്നതെന്ന് ഞാൻ ആലോചിച്ചു. കാരണം വഫയുടെ സ്റ്റേറ്റ്‌മെന്റ് പ്രകാരം വണ്ടി ഇടതുവശത്തേക്ക് ഭയങ്കരമായി വെട്ടിച്ചാണ് വണ്ടി ഇടിച്ച് നിന്നതെന്ന് പറയുന്നുണ്ട്. ബ്രേക്ക് അപ്ലൈ ചെയ്തിട്ട് കിട്ടിയില്ല എന്നും പറയുന്നു. അത് സംശയാസ്പദമായ ഒരു മൊഴിയാണ്. മദ്യപാനവുമായി ബന്ധപ്പെട്ട് പറഞ്ഞ മൊഴിയും മനപൂർവം കാൽക്കുലേറ്റ് ചെയ്ത് പറഞ്ഞതാണ്. വേറൊരു മണം എന്ന് പറയുന്നുണ്ടെങ്കിൽ അത് കഞ്ചാവോ ഡ്രഗോ ആണെന്ന് തന്നെ ഞാൻ കരുതുന്നു.

മറ്റൊരു പ്രധാനപ്പെട്ട കാര്യം വെള്ളയമ്പലം മുതൽ ശാസ്തമംഗലം വരെ എവിടെയോ ആണ് സിറാജിന്റെ ഓഫീസ് എന്നാണ് എല്ലാവരും ധരിച്ചിരുന്നത്. പാളയം ജൂബിലി ഹോസ്പിറ്റലിന്റെ മുൻപിലാണ് സിറാജിന്റെ ഓഫീസ് എന്ന് അന്വേഷിച്ച പലരും പറഞ്ഞു. എന്നാൽ അന്വേഷണത്തിൽ മനസിലായത് രണ്ട് മാസമായി കവടിയാർ ജങ്ഷനിൽ ആണ് സിറാജ് ഓഫീസ് പ്രവർത്തിക്കുന്നത് എന്നാണ്.

ബഷീർ കൊല്ലത്ത് പോയി മടങ്ങിവരുന്ന വഴി രാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബൈക്ക് എടുത്തുകൊണ്ട് നേരെ ഓഫീസിലേക്ക് പോയി. അദ്ദേഹം കവടിയാറിൽ അര മണിക്കൂറോളം നേരം നിന്നു. അവിടെ നിന്നാൽ ജങ്ഷനും ഈ സ്ഥലങ്ങളും കാണാം. കവടിയാറിലെ വിവേകാനന്ദന്റെ പ്രതിമയ്ക്ക് മുൻപിൽ നിന്നാണ് വെങ്കിട്ടറാമനെ കാറിൽ കയറ്റിയതെന്ന് പെൺകുട്ടി പറയുന്നുണ്ട്. അങ്ങനെയെങ്കിൽ തീർച്ചയായും ബഷീർ അത് കണ്ടിരിക്കും. കണ്ടിട്ടുണ്ടെങ്കിൽ അദ്ദേഹം ഒന്നുകിൽ ഫോട്ടോ എടുക്കും. അല്ലെങ്കിൽ വണ്ടിയുടെ നമ്പർ നോട്ട് ചെയ്യും. തീർച്ചയായും അത് ഉണ്ടായിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്.

ഇദ്ദേഹം അത് എടുത്ത ശേഷം മുന്നോട്ട് പോയിട്ടുണ്ടെങ്കിൽ അത് ചെയ്‌സ് ചെയ്തതാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പക്ഷേ ചെയ്‌സ് ചെയ്തതാണെന്നതിന് തെളിവ് കിട്ടണമെങ്കിൽ ആ മൊബൈൽ ഫോൺ കിട്ടണം. അതിനകത്ത് എന്തെങ്കിലും ഫോട്ടോ ഉണ്ടോ ഇല്ലയോ എന്ന് കണ്ടെത്തണം. എന്നാൽ അപകട സ്ഥലത്ത് നിന്ന് ആ ഫോൺ നഷ്ടമായിരിക്കുന്നു.’

ബഷീറിന്റെ സ്മാർട്‌ഫോൺ പോലീസ് കണ്ടെടുക്കാത്തതും വലിയ വീഴ്ചയാണെന്നും അത് കണ്ടെത്തിയാൽ ചിലപ്പോൾ കഥമാറുമെന്നും ജോർജ് ജോസഫ് പറയുന്നു. അപകടം നടന്ന ശേഷം ഒരു പോലീസുകാരൻ 1 :56 ന് ഈ നമ്പറിലേക്ക് വിളിച്ചുവെന്നും ഫോൺ എടുത്ത് നോക്കിയ ശേഷം ഡിസ്‌കണക്ട് ചെയ്തുവെന്നാണ്. പിന്നീട് സ്വിച്ച് ഓൺ ചെയ്തിട്ടുമില്ല. അതുകൊണ്ട് തന്നെ ഇത് തെളിവ് നശിപ്പിക്കാനുള്ള പദ്ധതിയായാണ് തനിക്ക് തോന്നിയതെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version