മുത്തച്ഛനേയും കൂട്ടുകാരേയും പറ്റിച്ചോ മകളേ..! നഴ്‌സറിയിലേക്ക് പോകാന്‍ ഓട്ടോറിക്ഷയില്‍ കയറാന്‍ റോഡു കുറുകെ കടക്കവെ കാറിടിച്ചു; ഒടുക്കം ആരോടും യാത്രപറയാതെ ആ പൊന്നോമന മടങ്ങി; കണ്ണീരു തോരാതെ നാട്

കാറിടിച്ചു തെറിച്ചുവീണ ശിവന്യയുടെ ദേഹത്തുകൂടെ കാറിന്റെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങി

കരിക്കകംകുന്ന്: നാടിനെ കണ്ണീരിലാക്കി ശിവന്യ മടങ്ങി. മുത്തച്ഛന്റെയും കൂട്ടുകാരുടേയും മുന്നില്‍ ആ നാലുവയസ്സുകാരിയുടെ ജീവന്‍ പൊലിഞ്ഞു. നഴ്‌സറി സ്‌കൂളിലേക്കു പോകാന്‍ ഓട്ടോറിക്ഷയില്‍ കയറാന്‍ റോഡു കുറുകെ കടക്കവെ കാറിടിച്ചാണ് ശിവന്യ (കാര്‍ത്തു) മരണത്തിലേക്ക് യാത്രയായത്.

ഇളമ്പ കരിക്കകംകുന്ന് പെരിങ്ങോട്ട് കോണം ഷിബുവിലാസത്തില്‍ ഷിബു, ശാലിനി ദമ്പതികളുടെ മകളാണ് ഈ നാലുവയസ്സുകാരി. ശിവാനിയാണു സഹോദരി. രാവിലെ 9.30 നു കരിക്കകംകുന്ന് താഴെ ഇളമ്പ റോഡിലായിരുന്നു സംഭവം. അവനവഞ്ചേരി ഗവ.ഹൈസ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹികക്ഷേമവകുപ്പിന്റെ അങ്കണവാടിയിലെ വിദ്യാര്‍ത്ഥിനിയാണ് ശിവന്യ.

കാറിടിച്ചു തെറിച്ചുവീണ ശിവന്യയുടെ ദേഹത്തുകൂടെ കാറിന്റെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങി. കുട്ടിയെ ഉടന്‍ തന്നെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാറോടിച്ചിരുന്ന കരിക്കകംകുന്ന് നെടുമ്പറമ്പ് എഎസ് വില്ലയില്‍ സജിത്തിനെതിരെ കേസെടുത്തു.

തങ്ങളുടെ പ്രിയ കൂട്ടുകാരിയെ അവസാനമായി ഒരുനോക്കുകാണാന്‍ ഇന്നലെ സഹപാഠികള്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ എത്തി. ശേഷം ആ പൊന്നോമനയ്ക്ക് അവര്‍ കണ്ണീരോടെ അന്ത്യയാത്ര നല്‍കി. നാല് മണിയോടെ ശിവന്യയെ വീട്ടുവളപ്പില്‍ സംസ്‌കരിക്കുമ്പോഴും നാടൊന്നാകെ ശിവന്യയുടെ കണ്ണീരുണങ്ങാത്ത ഓര്‍മകളുമായി നില്‍ക്കുന്നുണ്ടായിരുന്നു.

Exit mobile version