ഒഴുക്കില്‍ പെട്ട് മുങ്ങിയ കാര്‍ കരയ്‌ക്കെത്തിച്ചു; 20 പവനും പതിനായിരം രൂപയും നഷ്ടപ്പെട്ടു

ഒഴുക്കിന്റെ ശക്തിയില്‍ പുറത്തേക്ക് പോയതാകാമെന്നാണ് കരുതുന്നത്

കാഞ്ഞങ്ങാട്: ഒഴുക്കില്‍പ്പെട്ട് വെള്ളത്തില്‍ മുങ്ങിയ കാറിലുണ്ടായിരുന്ന 20 പവനും പതിനായിരം രൂപയും നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം അരയിപ്പുഴയില്‍ മുങ്ങിയ കാര്‍ പുറത്തെടുത്തപ്പോഴാണ് സ്വര്‍ണവും പണവും നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഒഴുക്കിന്റെ ശക്തിയില്‍ പുറത്തേക്ക് പോയതാകാമെന്നാണ് കരുതുന്നത്.

കഴിഞ്ഞദിവസം സന്ധ്യയോടെയാണ് കാര്‍ ഒഴുക്കില്‍പ്പെട്ടത്. ചായ്യോത്ത് സ്വദേശിയായ അബ്ദുള്‍സമദും ഭാര്യ നജ്മുന്നിസയുമാണ് കാറിലുണ്ടായിരുന്നത്. കാറിന്റെ ഗിയറിനടുത്തുള്ള ബോക്‌സിലായിരുന്നു പണം വെച്ചിരുന്നത്. പിന്‍സീറ്റിലെ ലേഡിസ് ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്വര്‍ണം.

ഒഴുക്കില്‍പ്പെട്ട് കാറിന്റെ ഡോറുകള്‍ തുറന്ന നിലയിലായിരുന്നു. അതുകൊണ്ടുതന്നെ പണവും സ്വര്‍ണവും ഒഴുകിപ്പോയിട്ടുണ്ടാവുമെന്നാണ് കരുതുന്നത്. നീന്തല്‍താരവും തീരദേശസ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറുമായ എംടിപി സയ്ഫുദീന്റെ നേതൃത്വത്തിലാണ് കാര്‍ കരയ്‌ക്കെത്തിച്ചത്.

Exit mobile version