ദുരിതാശ്വാസ നിധിക്കെതിരായി ചില കേന്ദ്രങ്ങളില്‍ നിന്ന് മനപൂര്‍വ്വം നുണപ്രചാരണം നടക്കുന്നു; ദുഷ്പ്രചരണം പൊതുജനം തള്ളിക്കളയണം; മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഒരു കാരണവശാലും വകമാറ്റി ചെലവഴിക്കാനാകില്ല.

തിരുവനന്തപുരം: പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെയും ദുഷ്പ്രചരണം നടത്തുന്നവരെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില കേന്ദ്രങ്ങളില്‍ നിന്ന് മനപൂര്‍വ്വം നുണപ്രചാരണം നടക്കുകയാണ്. ഇത്തരക്കാര്‍ ഹീനകൃത്യമാണ് നാടിനോട് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെയും നടക്കുന്ന പ്രചരണങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. ചില കേന്ദ്രങ്ങളില്‍ നിന്ന് മനപൂര്‍വ്വം നുണപ്രചാരണം നടക്കുകയാണ്. അതിനെ പൊതുജനം ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഒരു കാരണവശാലും വകമാറ്റി ചെലവഴിക്കാനാകില്ല. പക്ഷെ ചിലര്‍ ബോധപൂര്‍വ്വം എതിര്‍പ്രചാരണം അഴിച്ചുവിടുകയാണ്. സമൂഹമാധ്യമങ്ങളില്‍ അടക്കം നടത്തുന്ന ക്യാമ്പെയിനുകള്‍ തള്ളിക്കളയാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കഴിഞ്ഞ പ്രളയകാലത്ത് ദുരിതാശ്വാസ നിധിയിലേക്ക് വലിയ തോതില്‍ സംഭാവന നല്‍കാന്‍ കേരളത്തിന് അകത്തുനിന്നും പുറത്തു നിന്നും ഉള്ളവര്‍ തയ്യാറായി. പക്ഷെ ഇത്തവണ ഇതിനെതിരെ കരുതിക്കൂട്ടി ഇടപെടല്‍ നടക്കുകയാണ്. ദുരിതാശ്വാസ നിധി ഔദ്യോഗിക സംവിധാനമാണ്. ഒരു പൈസ പോലും വകമാറ്റി ചെലവഴിക്കില്ല. സംഭാവനകള്‍ മാത്രമല്ല ബജറ്റ് വിഹിതവും അതിലുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ഓരോ ക്യാമ്പിലും ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാനും അവ കളക്ഷന്‍ സെന്ററുകളിലേക്ക് കൈമാറാനും ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അനാവശ്യ സാധനങ്ങള്‍ കുമിഞ്ഞു കൂടുന്നത് അതുവഴി ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ക്യാമ്പില്‍ കഴിയുന്നവരെ കാണാന്‍ പുറത്തുനിന്ന് ആളുകളെത്തുന്നത് കര്‍ശനമായി തടയാനും സര്‍ക്കാര്‍ ഉദ്ദേശിക്കുയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version